26
Sep 2024
Sun
26 Sep 2024 Sun

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സമാജ് വാദി പാര്‍ട്ടി (എസ്.പി) നേതാവിന്റെ 20 കോടി രൂപ വിലവരുന്ന നിര്‍മാണത്തിലിരുന്ന അഞ്ചുനില ഷോപ്പിങ് കോംപ്ലക്‌സ് തകര്‍ത്തു. ഉത്തര്‍പ്രദേശിലെ ഫതേപൂരിലുള്ള എസ്.പി നേതാവ് ഹാജി റാസയുടെ ഷോപ്പിങ് കോംപ്ലക്‌സാണ് യു.പിയിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സദര്‍കോട്വാലി ടൗണിലെ കണ്ണായസ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം ചൊവ്വാഴ്ചയാണ് തകര്‍ത്തത്. കെട്ടിട സമുച്ചയത്തിന്റെ ഭൂപടത്തില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ആയിശ ഖാത്തൂന്‍, ഫരീദ് അഹമ്മദ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കോട്വാലി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍കൂടിയായ റാസ കെട്ടിടം നിര്‍മിച്ചത്. റാസ അധോലോക നേതാവാണെന്നും അദ്ദേഹത്തിനെതിരേ നിരവധി കേസുകളുണ്ടെന്നും പൊലിസ് ആരോപിച്ചു. റാസയ്‌ക്കെതിരേ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.പി സ്ഥാനാര്‍ഥി നരേഷ് ഉത്തം പാലിന് നല്‍കിയ സ്വീകരണത്തിനിടെ നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് റാസയ്‌ക്കെതിരേ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. നമ്മുടെ എം.പി പാര്‍ലമെന്റില്‍ സിംഹത്തെപ്പോലെ ഗര്‍ജിക്കുമ്പോള്‍ മോദി മൂത്രമൊഴിക്കുമെന്നായിരുന്നു റാസയുടെ പ്രസംഗം. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കുകയും നടപടിയാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധപരിപാടികള്‍ നടത്തിവരികയും ആയിരുന്നു. കടുത്ത വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.

5 Storey Complex of SP Leader Haji Raza Bulldozed in UP’s Fatehpur