18
Feb 2024
Sun
18 Feb 2024 Sun

റഫയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം; ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് സൗദിയുടെ മുന്നറിയിപ്പ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഫലസ്തീനില്‍ നാലുമാസം പിന്നിട്ട ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി സൗദി അറേബ്യ. ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം തേടിയ ഗാസ മുനമ്പിലെ തെക്കന്‍ നഗരമായ റഫയ്ക്ക് നേരെ ആക്രമണം നടത്തിയാല്‍ അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ക്രൂരമായ ഇസ്രായേല്‍ ആക്രമണത്തില്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് സിവിലിയന്‍മാരുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നുമുള്ള സൗദിയുടെ ദൃഢനിശ്ചയം വിദേശകാര്യമന്ത്രാലയ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ബോധപൂര്‍വമായ ലംഘനങ്ങളാണ് നടക്കുന്നത്. ആസന്നമായ ഒരു മാനുഷിക ദുരന്തം ഉണ്ടാക്കുന്നതില്‍ നിന്ന് ഇസ്രായിലിനെ തടയാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ യോഗം ചേരണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഗസയിലെ 2.4 ദശലക്ഷം ജനങ്ങളില്‍ പകുതിയും ഇപ്പോള്‍ റഫാ നഗരത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. പലരും പുറത്ത് ടെന്റുകളിലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലും ഉറങ്ങുന്നു, ഭക്ഷണം, വെള്ളം, ശുചിത്വം എന്നിവയുടെ അഭാവത്തെക്കുറിച്ച് അവര്‍ ആശങ്കാകുലരാണ്.

Saudi Arabia warns Israel as strikes kill 31 in Rafah