കോഴിക്കോട്: കോൺഗ്രസിൻ്റെ ഗ്ലാമർ സ്ഥാനാർത്ഥിയായ ഡോ ശശി തരൂരിനെ പൂട്ടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്ത് നിർത്താൻ ബിജെപി ധാരണ. കേരളത്തിൽനിന്നുള്ള ഏക കേന്ദ്രമന്ത്രിവി മുരളീധരന്‍ ആറ്റിങ്ങല്ലിലും മത്സരിക്കും. ഇരുവര്‍ക്കും രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല.
|
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി മുരളീധരന്റെയും കര്‍ണാടകയില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട രാജീവ് ചന്ദ്രശേഖറിന്റെയും കാലാവധി മെയ് മാസത്തോടെ അവസാനിക്കും. ഇരുവര്‍ക്കും രാജ്യസഭയില്‍ രണ്ടാമൂഴമില്ല.
ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷം ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.
തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്ന് ദേശീയ നേതൃത്വം സൂചന നല്‍കിയിരുന്നു. അത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാകുമെന്ന് ഉറപ്പായി. തൃശ്ശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ജയിക്കുന്നവര്‍ക്ക് കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദവിയെന്ന മനോഹര വാഗ്ദാനവും ഇവര്‍ക്ക് മുന്നിലുണ്ട്. കൊല്ലത്ത് കുമ്മനം രാജശേഖരനും കാസര്‍കോട് പി കെ കൃഷ്ണദാസും മത്സരിക്കുമെന്നാണ് സൂചന. കോഴിക്കോട് എം ടി രമേശും ശോഭ സുരേന്ദ്രനും പരിഗണനയിലുണ്ട്.





