01
Feb 2024
Mon
01 Feb 2024 Mon

ലഖ്‌നൗ: ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ പൂജ തുടരും. പള്ളി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതി വിധി ചോദ്യം ചെയ്ത് അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് തള്ളി. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നല്‍കിയ രണ്ട് ഹരജികളിലായിരുന്നു വിധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ വ്യാസ് കാ തെഖാനയില്‍ ജനുവരി 31നാണ് പൂജ നടത്താന്‍ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി ഹരജി തള്ളുകയായിരുന്നു.

2021 ആഗസ്റ്റിലാണ് പള്ളി സമുച്ചയത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കിയതിനെതിരെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ സുപ്രിംകോടതി തള്ളി. തുടര്‍ന്ന സര്‍വേ നടത്തുകയും ഡിസംബര്‍ 18ന് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് എ.എസ്.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൂജക്ക് അനുമതി നല്‍കി കോടതി ഉത്തരവിട്ടത്.