17
Mar 2024
Thu
17 Mar 2024 Thu
ingrown groin hair leaves US man in coma

സ്വകാര്യഭാഗത്ത് ശരീരത്തിന്റെ ഉള്ളിലേക്ക് വളര്‍ന്ന രോമം നീക്കംചെയ്യാനുള്ള ശ്രമം യുവാവിനെ കോമയിലാക്കി. ഇതിലൂടെയുണ്ടായ ഗുരുതരമായ അണുബാധയാണ്(സെപ്‌സിസ്)സ്റ്റീവന്‍ സ്പിനാലെ എന്ന യുഎസുകാരന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയത്. 2022 അവസാനത്തോടെയായിരുന്നു ശരീരത്തിന്റെ ഉള്ളിലേക്കുള്ള രോമവളര്‍ച്ച നീക്കംചെയ്യാനുള്ള ശ്രമത്തിലൂടെ യുവാവിന് സെപ്‌സിസ് ഉണ്ടാവുന്നത്.(ingrown groin hair leaves US man in coma)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിവ് സെപ്റ്റിക് ആവുകയും തുടര്‍ന്ന് രക്തം കട്ടപിടിക്കുകയും ന്യൂമോണിയ പിടിപെടുകയും ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ശ്വാസകോശത്തിന് തകരാറും സംഭവിക്കുകയുണ്ടായി. സെപ്‌സിസ് ഹൃദയത്തെയും ബാധിച്ചതോടെ സ്റ്റീവന്റെ നില അതിവേഗം വഷളാവുകയും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വെന്റിലേറ്ററിലാക്കുകയും ചെയ്തു. അപകടകരമായ ഈ അവസ്ഥയില്‍ നിന്ന് രോഗമുക്തി നേടാന്‍ ഡോക്ടര്‍മാര്‍ സ്റ്റീവനെ മരുന്നുകൊടുത്ത് കോമയിലാക്കുകയായിരുന്നു.

സ്റ്റീവന് മസ്തിഷ്‌കമരണം സംഭവിച്ചുവെന്നും രക്ഷപ്പെടാനുള്ള സാധ്യത തീരെയില്ലെന്നും ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. എന്നാല്‍ ഒരുമാസം വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ സ്റ്റീവനില്‍ അദ്ഭുതകരമായ മാറ്റം പ്രകടമായി. കോമയില്‍ നിന്നുണര്‍ന്ന സ്റ്റീവന്റെ മസ്തിഷ്‌കത്തിന് യാതൊരുവിധ തകരാറുകളും ഉണ്ടായില്ലെന്നതും കുടുംബത്തിനും ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും വലിയ ആശ്വാസം പകര്‍ന്നിരിക്കുന്നത്. സ്റ്റീവന്റെ സമ്പൂര്‍ണ രോഗമുക്തിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി മിഷേല്‍.

സെപ്‌സിസിനെ നിശ്ശബ്ദനായ കൊലയാളി എന്നു കൂടി വിശേഷിപ്പാറുണ്ട്. സെപ്‌സിസ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇതിനു കാരണം. പ്രതിവര്‍ഷം 17 ലക്ഷം അമേരിക്കക്കാര്‍ക്ക് സെപ്‌സിസ് പിടിപെടാറുണ്ടെന്നാണ് നാഷനല്‍ ഹെല്‍ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. ഇതില്‍ 2,70,000ത്തോളം പേര്‍ വര്‍ഷം തോറും മരണപ്പെടുകയും ചെയ്യാറുണ്ട്.