07
Apr 2024
Tue
07 Apr 2024 Tue
ASADUDDIN UWAISI BIHAR

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ മഹാസഖ്യത്തിന് കടുത്ത തലവേദന സൃഷ്ടിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം). മുസ്ലിം-യാദവ സമവാക്യത്തിലൂടെ നേട്ടം കൊയ്യാനുള്ള ലാലു പ്രസാദ് യാദവിന്റെ നീക്കത്തിന് വലിയ തിരിച്ചടിയായി സിവാന്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉവൈസി ഹീന ഷഹാബിന് പിന്തുണ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യയാണ് ഹീന ഷഹാബ്. ( Bihar Owaisi’s party ready to back Shahabuddin’s widow )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ 11 മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഗയ മണ്ഡലം മാറ്റിവച്ചു. ഇപ്പോള്‍ 5 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീന ഷഹാബിനുള്ള പിന്തുണയും പല മണ്ഡലങ്ങളിലും മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതും മഹാസഖ്യത്തിന്റെ സാധ്യതകള്‍ക്ക് ഭീഷണിയാവും.

പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 13 സീറ്റുകളില്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് ബിജെപി മല്‍സരിക്കുന്നതെന്ന് എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് അക്തറുല്‍ ഈമാന്‍ പറഞ്ഞു. അഞ്ചിടത്ത് ജെഡിയുവും ഒരിടത്ത് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുമാണ്. സിവാനില്‍ സ്വതന്ത്രയായി മല്‍സരിക്കുന്ന ഹീന ഷഹാബിന് പിന്തുണ നല്‍കും. 50 ശതമാനം സീറ്റുകളില്‍ അമുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുമെന്നും അക്തറുല്‍ ഈമാന്‍ പറഞ്ഞു.

പല തവണ നഷ്ടപ്പെട്ട സിവാനില്‍ ഇത്തവണ മുസ്ലിം പിന്തുണയോട് കൂടി ജയിച്ചു കയറാമെന്ന പ്രതീക്ഷയിലായിരുന്നു ലാലു പ്രസാദ് യാദവ്. എന്നാല്‍, എഐഎംഐഎം പ്രഖ്യാപനം ഇതിന് തിരിച്ചടിയായിരിക്കുകയാണ്. മണ്ഡലത്തില്‍ മഹാസഖ്യത്തിന് വേണ്ടി സിപിഐ(എംഎല്‍) സ്ഥാനാര്‍ഥി മല്‍സരിക്കുമെന്നാണ് സൂചന.

സിവാനില്‍ നിന്ന് നാല് തവണ തുടര്‍ച്ചയായി എംപിയായ, നേരത്തേ ഗുണ്ടാ നേതാവായിരുന്ന മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യയാണ് ഹീന ഷഹാബ്. തുടര്‍ന്ന് ഹീന ഷഹാബ് പല തവണ മണ്ഡലത്തില്‍ ആര്‍ജെഡി ടിക്കറ്റില്‍ മല്‍സരിച്ചെങ്കിലും ജയിക്കാനായില്ല. അതുകൊണ്ട് തന്നെ ഇത്തവണ അവര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക