കത്തുകളും പാർസലും അതിലെ വിലാസത്തിൽ ഉള്ളവർക്ക് നേരിട്ട് എത്തിക്കുന്നതടക്കം മാറ്റങ്ങളോടെ കൊറിയർ സർവിസ് പരിഷ്കരിക്കാൻ കെ.എസ്.ആർ.ടി.സി. വിലാസക്കാരൻ ഡിപ്പോയിൽനിന്ന് പാർസൽ കൈപ്പറ്റുന്ന നിലവിലെ ഡിപ്പോ ടു ഡിപ്പോ രീതി മാറുന്നതാണ് പ്രധാന പരിഷ്കാരം. കവറുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പ്രീമിയം സൗകര്യവും ഏർപ്പെടുത്തും.പാസ്പോർട്ട് ഉൾപ്പെടെ വിലപിടിപ്പുള്ള രേഖകൾ അയക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൊറിയർ സർവിസ് വിപുലീകരണവും ലക്ഷ്യമിടുന്നു. 47 ഡിപ്പോകളിലുള്ള സൗകര്യം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. പ്രതിദിനവരുമാനമായ 1.70 ലക്ഷം രൂപ ഇതോടെ നാലിരട്ടിയാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. സ്വകാര്യ കൊറിയർ കമ്പനികൾ ഈടാക്കുന്നതിനെക്കാൾ നിരക്ക് കുറവിൽ സേവനം നൽകുന്നതിനാണ് ആലോചന.ഡിപ്പോ ടു ഡിപ്പോ സംവിധാനം തുടരുന്നതിനൊപ്പമാകും നേരിട്ടും സേവനം. ഗുണഭോക്താവിന്റെ വിലാസത്തിൽ കൊറിയർ നേരിട്ട് എത്തിക്കുന്നതിന് പിൻകോഡ് അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസികളെ നിയമിക്കും. കൂടാതെ, സംസ്ഥാനത്തിന് പുറത്ത് ആദ്യഘട്ടത്തിൽ കോയമ്പത്തൂർ, നാഗർകോവിൽ, മൈസൂരു, ബംഗളൂരു, തിരുപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസികളെ ക്ഷണിക്കും. തിരുവനന്തപുരം-കാസർകോട് റൂട്ടിൽ കൊറിയറുകൾ കൊണ്ടുപോകുന്നതിന് രണ്ട് വാനും ഏർപ്പെടുത്തും.
|
KSRTC Begins Courier And Logistics Service


