ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി മരട് പോലീസ് സ്റ്റേഷനിൽ ഹാജരായി. അഭിഭാഷകനോടൊപ്പമായിരുന്നു ശ്രീനാഥ് എത്തിയത്. മെട്രോ സിഐ രാജേഷിന്റെ നേതൃത്വത്തിൽ നടനെ ചോദ്യം ചെയ്തുവരികയാണ്.
|
ഹോട്ടലിൽ ഓംപ്രകാശിന്റെ മുറിയിൽ വച്ച് നടന്നത് ലഹരി പാർട്ടിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ഓം പ്രകാശ് എടുത്ത മുറിയിലേക്ക് നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും എത്തിയത് ആര് വഴിയാണെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
വ്യാഴം രാവിലെ 10ന് പ്രയാഗ മാർട്ടിനോടും ശ്രീനാഥ് ഭാസിയോടും മരട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് ശ്രീനാഥ് അന്വേഷണസംഘം മുമ്പാകെ ഹാജരായത്. ഇരു താരങ്ങളും ഓംപ്രകാശ് ഉണ്ടായിരുന്ന മുറിയിൽ എത്തി എന്നാണ് പോലീസിന്റെ റിമാൻഡ് റിപോർട്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടിസ് നൽകിയിരിക്കുന്നത്. സൗത്ത് എസ് പി രാജ്കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല.


