02
Oct 2024
Thu
02 Oct 2024 Thu
dozens of rockets hits in Israel cities while Antony Blinken in Qatar for mediation

ഇസ്രായേലിലെ നഹരിയ, സഫേദ് നഗരങ്ങള്‍ക്കു നേരെ ഡസന്‍കണക്കിന് റോക്കറ്റുകള്‍ വര്‍ഷിച്ച് ഹിസ്ബുല്ല. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ഗലീലിക്കു സമീപത്തുള്ള ക്ലിലില്‍ റോക്കറ്റ് പതിച്ചതിനെ തുടര്‍ന്നാണ് നാലുപേര്‍ക്ക് പരിക്കേറ്റതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ലബനാനു നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായാണ് ഇസ്രായേലിനു നേരെ റോക്കറ്റുകള്‍ വര്‍ഷിക്കുന്നതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഹിസ്ബുല്ലയുടെ റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ അപായസൈറണ്‍ മുഴക്കുകയും ജനം ബങ്കറുകളിലേക്ക് മാറുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഹരിയയില്‍ മാത്രം അമ്പതോളം റോക്കറ്റുകളാണ് പതിച്ചത്. സൈനിക താവളമാണ് ആക്രമിച്ചതെന്ന് ഹിസ്ബുല്ല പറഞ്ഞു.സഫേദിലും ഡസന്‍കണക്കിനു റോക്കറ്റുകള്‍ പതിച്ചു. ഇവയില്‍ പലതും മാര്‍ഗമധ്യേ തകര്‍ത്തുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുപ്പതോളം റോക്കറ്റുകളാണ് സഫേദില്‍ ഒരു മണിക്കൂറിനിടെ പതിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

അതിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഗസയിലെ വെടിനിര്‍ത്തലിന് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തി. ഹമാസ് നേതാവിനെ ഇസ്രായേല്‍ വധിച്ചതിനു പിന്നാലെയാണ് വെടനിര്‍ത്തല്‍ ചര്‍ച്ചകളുമായി ബ്ലിങ്കന്‍ ഖത്തറിലെത്തിയത്. ഇസ്രായേലിലെത്തിയ ബ്ലിങ്കന്‍ നേരത്തേ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിനുശേഷം ബ്ലിങ്കന്‍ സൗദി അറേബ്യയിലുമെത്തി. അവിടെ നിന്നാണ് ഇപ്പോള്‍ ഖത്തറിലെത്തിയിരിക്കുന്നത്. അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാനുമായും ബ്ലിങ്കന്‍ ചര്‍ച്ച നടത്തും. 2023 ഒക്ടോബര്‍ 7ന് ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം തുടങ്ങിയ ശേഷം ഇത് 11ാം തവണയാണ് ബ്ലിങ്കന്‍ ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തുന്നത്. വെടിനിര്‍ത്തലിലൂടെ ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും ഗസയില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുകയുമാണ് ബ്ലിങ്കന്‍ ലക്ഷ്യമിടുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക