27
Nov 2024
Sun
27 Nov 2024 Sun
Manipur Protesters target ancestral home of CM

ഇംഫാല്‍: ബന്ദികളാക്കപ്പെടട് മൂന്നു കുഞ്ഞുങ്ങളടക്കമുള്ള ആറുപേരുടെയും മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിപ്പൂര്‍ കത്തുന്നു. പലയിടത്തും ഏറ്റുമുട്ടലുകളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്. റോഡുകളില്‍ തീ കൂട്ടിയിട്ടിരിക്കുന്നതും വീടുകള്‍ അഗ്നിക്കിരയാക്കുന്നതുമായ നിരവധി വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ ഈസ്റ്റും വെസ്റ്റും ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ഇംഫാല്‍ ഈസ്റ്റിലും വെസ്റ്റിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ജിരി യുനൈറ്റഡ് കമ്മിറ്റി (JUC) ആഹ്വാനംചെയ്ത 48 മണിക്കൂര്‍ നേരത്തെ പണിമുടക്ക് തുടങ്ങി. നാളെ രാവിലെ വരെ നീണ്ടുനില്‍ക്കുന്ന പണിമുടക്കാണ് പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തട്ടിക്കൊണ്ടുപോയവരില്‍ എട്ടുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ രണ്ട് കുട്ടികളുടെയും 31 കാരിയുടെയും മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. ഈ മാസം 12നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ആദ്യം രണ്ട് സ്ത്രീകളെയും പിന്നീട് ഒരുകുട്ടിയെയും കൊലപ്പെടുത്തി. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് മൃതദേഹം അസം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ജിരി നദിയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച കുക്കി വിഭാഗത്തിലെ 12 സായുധസംഘാംഗങ്ങളെ വെടിവച്ചുകൊന്നിരുന്നതോടെ പ്രദേശത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് മൂന്നുവീതം കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയത്.

മുഖ്യമന്ത്രി എന്‍. ബിരേണ്‍ സിങ്ങിന്റെതും മന്ത്രിമാരുടെയും വീടുകള്‍ അക്രമികള്‍ ലക്ഷ്യംവച്ചു. മരുമകന്‍ രാജ്കുമാര്‍ ഇമോ സിങ്ങിന്റെ വാഹനം ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ അഗ്നിക്കിരയാക്കി.

ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെയും ആക്രമണം തുടരുകയാണ്. ജിരിബാം ജില്ലയില്‍ അഞ്ച് ദേവാലയങ്ങള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. കുക്കി അവാന്തരവിഭാഗമായ മാര്‍ ഗോത്രങ്ങളുടെ ദേവാലയങ്ങളാണ് ഇവ. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി, ഇഎഫ്‌സിഐ പള്ളി തുടങ്ങിയവ ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സേനയുടെ സാന്നിധ്യത്തില്‍ നടന്ന ആക്രമണത്തിന് മെയ്‌തെയ് സായുധ സംഘങ്ങളാണ് നേതൃത്വം നല്‍കിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കേണ്ടി വന്നു.

Manipur Protesters target ancestral home of CM