|
ഭോപ്പാൽ: ക്രിസ്മസ് ദിനാഘോഷത്തിൻ്റെ ഭാഗമായി സാന്താ ക്ലോസിൻ്റെ വേഷം ധരിച്ച ഫുഡ് ഡെലിവറി ഏജൻ്റിനെ മർദ്ദിച്ചു വസ്ത്രം അഴിപ്പിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് പ്രവര്ത്തകര് ആണ് ആക്രമണം നടത്തിയത്.
പ്രമുഖ ഓൺലൈൻ ഫുഡ് ഡൈവറി പ്ലാറ്റ് ഫോം ആയ സൊമാറ്റോയുടെ ഡെലിവറി ഏജൻ്റിനോട് ആണ് ഹിന്ദുത്വ വാദികൾ സാന്താക്ലോസിൻ്റെ വേഷം അഴിക്കാൻ ആവശ്യപ്പെട്ടത്.
സംഭവത്തിൻ്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഡെലിവറി ഏജൻ്റ് സാന്താക്ലോസിൻ്റെ വേഷത്തിൽ
ബൈക്കിൽ ഇരിക്കുന്നതും വസ്ത്രധാരണത്തെക്കുറിച്ച് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ജില്ലാ കൺവീനർ സുമിത് ഹാർദിയയും സംഘത്തിൽ ഉണ്ടായിരുന്നു.
“നിങ്ങൾ എപ്പോഴെങ്കിലും രാമൻ്റെ വേഷം ധരിച്ച് ആളുകളുടെ വീടുകളിൽ പോയിട്ടുണ്ടോ?” ഡെലിവറി ഏജൻ്റിനോട് അക്രമി സംഘം ചോദിക്കുന്നത് കേൾക്കാം. തുടർന്ന് വസ്ത്രം നീക്കം ചെയ്യാൻ ഡെലിവറി ഏജൻ്റിനോടു ആവശ്യപ്പെടുകയായിരുന്നു.
ഇത് ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നും ഇവിടെ ഇത്തരം വേഷം വേണ്ടെന്നും അക്രമികൾ പറയുന്നുണ്ട്.
അഹിന്ദുക്കളല്ലാത്ത ആഘോഷങ്ങളിൽ മാത്രം എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നും ചോദിച്ച അക്രമി സംഘം, ഏജൻ്റിൻ്റെ വസ്ത്രം അഴിപ്പിക്കുകയായിരുന്നും
“ഇൻഡോറും ഇന്ത്യയും ഹിന്ദു ഭൂരിപക്ഷമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഡെലിവറി ഏജൻ്റുമാർക്ക് ഇത്തരം വസ്ത്രങ്ങൾ ധരിച്ച് വീടുകളിൽ പ്രവേശനം നൽകുന്നത്? ഹനുമാൻ ജയന്തി, രാമനവമി, ദീപാവലി തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങളിൽ അവർ എപ്പോഴെങ്കിലും കാവി വസ്ത്രം ധരിച്ചിട്ടുണ്ടോ?” ഇത്തരം പ്രലോഭനങ്ങൾ പലപ്പോഴും മതപരിവർത്തനത്തിന് ഉപയോഗിക്കാറുണ്ടെന്നും അക്രമി സംഘം പറഞ്ഞു.
Delivery man asked to remove Santa costume in indore





