23
Jan 2025
Mon
23 Jan 2025 Mon
inl office

ഐഎന്‍എല്‍ ഓഫീസ് നിര്‍മാണത്തിന് പിരിച്ച 25 കോടി രൂപ തിരിമറി നടത്തിയെന്ന ആരോപണവുമായി പാര്‍ട്ടിയുടെ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കറ്റ് ഷമീര്‍ പയ്യനങ്ങാടി. (Where is the Rs 25 crore collected for the construction of the INL office?) കണക്ക് ചോദിച്ചതിന് തന്നെ കൈയേറ്റം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിക്കാന്‍ നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഒരു പ്രവര്‍ത്തിയും നടത്തിയിട്ടില്ല. ഇക്കാര്യം സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ചോദിച്ചതിന് എന്നെ കയ്യേറ്റം ചെയ്തുവെന്നും ഷമീര്‍ പയ്യനങ്ങാടി പറഞ്ഞു. ഇന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ: നെയ്യാറ്റിന്‍ കരയിലെ ദുരൂഹ സമാധി; കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി കുടുംബവും ഹൈന്ദവ സംഘടനകളും

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് മെമ്പര്‍ മുഖേനയാണ് അദാനി ഗ്രൂപ്പില്‍ നിന്നും ഓഫീസ് നിര്‍മ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്. ഗള്‍ഫ് നാടുകളില്‍ നിന്നും പ്രമുഖ വ്യവസായികളില്‍ നിന്നുമായി വേറെയും 15 കോടി രൂപ പിരിച്ചിട്ടുണ്ട്.

ഈ പണത്തിന്റെ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിലോ മറ്റോ പറഞ്ഞിട്ടില്ല. പണം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടില്ല പണം ആരുടെ കയ്യിലാണ് എന്ന് എന്നതിന് നേതൃത്വത്തിന് മറുപടിയുമില്ല.

പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ചോദിച്ചിട്ട് പോലും അദ്ദേഹത്തെ അവഗണിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചത്. 2024 ഡിസംബര്‍ പത്തിന് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലാണ് കണക്ക് ചോദിച്ചതിന്റെ പേരില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ തെറി അഭിഷേകവും കയ്യേറ്റ ശ്രമവും നടത്തിയത്.

അതിനെതിരെ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കയ്യേറ്റ ശ്രമം നടത്തിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകസമിതി മെമ്പറെ നടപടി എടുക്കാതെ അഹമ്മദ് ദേവര്‍ കോവില്‍ യൂത്ത് ലീഗിന്റെ ചുമതല നല്‍കി സംരക്ഷിക്കുകയാണ് ചെയ്തത്.

ഫണ്ട് സംബന്ധിച്ച് കണക്ക് ചോദിച്ചതിന്റെ വിരോധമാണ് ഇതിനു കാരണം.പല നിയമനങ്ങള്‍ക്കും പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ മന്ത്രിയുടെ അഡീഷണല്‍ പി എസ് ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഷമീര്‍ പയ്യനങ്ങാടി ആരോപിച്ചു.