തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിര്‍മ്മിച്ച കല്ലറ പൊളിക്കാന്‍ തീരുമാനം. (Neyyattinkara Gopan swami samadhi) സമാധി സ്ഥലം സന്ദര്‍ശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള തീരുമാനം എടുത്തത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. എന്നാല്‍, കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരേ കുടുംബവും ചില ഹൈന്ദവ സംഘടനകളും രംഗത്തെത്തി.
|
നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്.
ഫോറന്‍സിക് സംഘം സ്ഥലത്ത് എത്തി. ഫോറന്‍സിക് സൈന്റിഫിക് ഓഫീസര്‍ ലീന വി നായരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഈ സമയത്താണ് ഗോപന്‍ സ്വാമിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ച്ച സമയം അനുവദിക്കണമെന്നും പരിഹാര ക്രിയകള്‍ ചെയ്ത ശേഷം പൊളിച്ചോളൂ എന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ALSO READ: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി കിടപ്പുരോഗി; നടന്നുപോയി സമാധിയായെന്ന മകന്റെ വാദത്തില്‍ ദുരൂഹത
സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ രാജസേനൻ പറഞ്ഞു. ക്ഷേത്രത്തിന്‍റെ ഭരണം പിടിച്ചെടുക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പരാതി ഉയർന്നതെന്നു കുടുംബം ആരോപിക്കുന്നു.
വ്യാഴാഴ്ച രാവിലെയാണ് നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി മരിച്ചത്. ‘ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിയുന്നത്. എന്നാല്‍ ഗോപന്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്നാണു ബന്ധു പൊലീസിനു നല്‍കിയ മൊഴി. ഗോപന്‍ സ്വാമിയുടേത് കൊലപാതകമാണെന്നാണു നാട്ടുകാരുടെ ആരോപണം.
ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല, ഭർത്താവ് കിടപ്പ രോഗിയായിരുന്നില്ലെന്നും നടക്കുമായിരുന്നുവെന്നും സുലേചന കൂട്ടിച്ചേര്‍ത്തു.
കൊലപാതകമാണോ എന്ന് നാട്ടുകാര്‍ സംശം ഉയര്‍ത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.
ഗോപന്‍ സ്വാമി എന്ന് വിളിക്കുന്ന ഗോപന്‍ സമാധിയായെന്നാണ് കുടുംബം പറയുന്നതെങ്കിലും സംസ്‌കാരം നാട്ടുകാര്‍ അറിയാതെയാണ് നടന്നത്. അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുവെന്നാണ് കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി. ബന്ധുകളുടെ മൊഴിയില്‍ അടിമുടി വൈരുധ്യമുണ്ടായിരുന്നു.
രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകന്‍ രാജസേനന്റെ മൊഴി. സമാധി ആകാന്‍ പോകുന്ന കാര്യം പിതാവ് മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നും സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും കുടുംബം പറയുന്നു.
ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തെയോ അറിയിക്കാതെ, മണ്ഡപം കെട്ടി ഗോപന്റെ ഭൗതികശരീരം പീഠത്തിലിരുത്തി സ്ളാബിട്ടു മൂടിയെന്നാണു നാട്ടുകാര്‍ പറയുന്നത്. പോസ്റ്റര്‍ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.


