26
Jan 2025
Fri
26 Jan 2025 Fri
digital currency

ഇന്ന് മിക്ക മലയാള പത്രങ്ങളുടെയും ആദ്യ പേജിലെ പ്രധാന തലക്കെട്ട് നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി എന്നാണ്. (Goodbye notes; Now digital currency.. Malayalis are shocked by the news)  ഫെബ്രുവരി 1 മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് വാര്‍ത്തയുടെ ആദ്യ പാരഗ്രാഫില്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ പൂര്‍ണമായും നോട്ട് പിന്‍വലിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പെടും. ഫെബ്രുവരി 1 മുതല്‍ സമ്പൂര്‍ണ നോട്ട്‌നിരോധനം നിലവില്‍ വരുമെങ്കിലും പണം കൈവശമുള്ളവര്‍ക്ക് നിശ്ചിത കാലയളവ് വരെ ബാങ്ക് വഴി പണം ഡിജിറ്റല്‍ കറന്‍സിയായി മാറ്റിയെടുക്കാനുള്ള അസരമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയെന്നും തുടര്‍ന്ന് പറയുന്നു.

ALSO READ: 30 മിനിറ്റ് കൊണ്ട് അബൂദബിയില്‍ നിന്ന് ദുബയിലെത്താം; അതിവേഗ ഇലക്ട്രിക് ട്രെയിന്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍

രാവിലെ തന്നെ മലയാളത്തിലെ ഒരു പ്രധാന ചാനല്‍ ഇന്നത്തെ പത്രവാര്‍ത്തകളുടെ കൂട്ടത്തില്‍ ഇത് വായിക്കുകയും കൂടി ചെയ്തതോടെ ആകെ കണ്‍ഫ്യൂഷനായി. പലരും ഗൂഗിളില്‍ പരതലോട് പരതല്‍. എന്നാല്‍, എവിടെയും അങ്ങിനെയൊരു വാര്‍ത്തയുടെ പൊടി പോലുമില്ല.

ഒടുവിലാണ് സംഭവം വ്യക്തമായത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെ കൊച്ചിയില്‍ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള എന്ന പരിപാടിയുടെ പരസ്യമായിരുന്നു അത്. 2050ല്‍ കേരളത്തിലെ പത്രങ്ങളുടെ മുന്‍പേജ് എങ്ങിനെ ആയിരിക്കുമെന്ന ഭാവനാത്മക വാര്‍ത്തകളായിരുന്നു ഒന്നാം പേജില്‍ വന്നത്.

നമ്മുടെ ഭാവിയെ ബാധിക്കുന്ന ഭൂമിയെക്കുറിച്ചും ഭാവി രാഷ്ട്രീയത്തെക്കുറിച്ചും സംരഭകത്വത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന സമ്മിറ്റ് സംഘടിപ്പിക്കുന്നത് ജെയിന്‍ സര്‍വ്വകലാശാലയാണ്.

ആഴക്കടല്‍ ഇനി ആള്‍ക്കടല്‍, ഗോളാന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും, റോബോ മന്ത്രി, ഒഴിവായി വന്‍ ദുരന്തം തുടങ്ങിയ മറ്റു വാര്‍ത്തകളും ഭാവനകളാണ്.

കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളാണ് പത്രത്തിന്റെ മാര്‍ക്കറ്റിങ് ഫീച്ചറില്‍ നല്‍കിയിരിക്കുന്നതെന്ന് ആദ്യ പേജിന്റെ മുകളില്‍ ചെറുതായി കൊടുത്തിട്ടുണ്ട്.

ഇത് ശ്രദ്ധിക്കാതെ വാര്‍ത്ത യഥാര്‍ത്ഥമാണെന്ന് കരുതിയവരാണ് പരിഭ്രാന്തരായത്. ഒരു വൈകുന്നേരം മുന്നറിയിപ്പൊന്നുമില്ലാതെ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ ഓര്‍മകള്‍ ഉള്ളതിനാല്‍ ഇതും യാഥാര്‍ത്ഥ്യമായിരിക്കും എന്ന് പലരും കരുതി.