15
Feb 2025
Fri
15 Feb 2025 Fri
attack in israel

വടക്കന്‍ ഇസ്രായേലിലെ കാര്‍കുറില്‍ ഫലസ്തീന്‍ യുവാവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി. (Palestinian man steered his car into a crowd in northern israel) 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെസ്റ്റ് ബാങ്കിലെ ജെനിന്‍ സ്വദേശിയായ യുവാവാണ് ആക്രമണം നടത്തിയത്. അറബ ഇസ്രായേലിയായ ഭാര്യയോടൊപ്പം അനധികൃതമായി ഇസ്രായേലില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

കാര്‍ ഇടിച്ചുകയറ്റി രക്ഷപ്പെടുന്നതിനിടെ പോലീസുകാരെ കുത്തി പരിക്കേല്‍പ്പിക്കാനും യുവാവ് ശ്രമിച്ചു. തുടര്‍ന്ന് പോലീസ് അക്രമിയെ വെടിവച്ചുകൊന്നു.

ആക്രമണത്തില്‍ പരിക്കേറ്റ 17കാരി യാഫെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ മരണത്തോട് മല്ലിടുകയാണ്. ഒരു 60 വയസ്സുകാരന്റെയും 19കാരന്റെയും പരിക്ക് ഗുരുതരമാണ്. ബാക്കിയുള്ളവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളു.

കാര്‍കുറില്‍ നടന്ന സംഭവത്തെ ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് മേധാവി ഡാനിയല്‍ ലേ പറഞ്ഞു. നേരത്തേ തെല്‍ അവീവിന് സമീപം ബസ്സുകളില്‍ സ്‌ഫോടനം നടന്നിരുന്നു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു.

അപ്രതീക്ഷിതമായി വേഗത കൂട്ടിയ സെഡാന്‍ കാര്‍ ബസ് സ്റ്റോപിലേക്ക് ഇടിച്ചു കയറ്റി അതേവേഗതയില്‍ ഓടിച്ചുപോവുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരമായ അക്രമത്തോടുള്ള സ്വാഭാവികവും വീരോചിതവുമായ പ്രതികരണമാണ് ആക്രമണമെന്ന് ഹമാസ് പ്രതികരിച്ചു. തീവ്രവാദികളായ അധിനിവേശസര്‍ക്കാരിനും മന്ത്രിമാര്‍ക്കുമുള്ള മുന്നറിയിപ്പാണിതെന്നും ഹമാസ് വ്യക്തമാക്കി.