കോഴിക്കോട്: ‘ഓനെ അവര്‍ക്ക് എങ്ങനെയാ കൊല്ലാനാവുക. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നവരല്ലേ… ദേഷ്യപ്പെട്ടാല്‍പോലും മറുത്ത് സംസാരിക്കാത്തവനല്ലേ..’ -ഷഹബാസിന്റെ സഹപാഠികളുടെയും അധ്യാപകരുടെയുമെല്ലാം സങ്കടമിതായിരുന്നു. (Kozhikkod Shahbaz murder: How they can kill him?)
|
അവര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്ന ഷഹബാസ്. എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10ാം ക്ലാസിലെ വിദ്യാര്‍ഥിയായ ഷഹബാസിന്റെ ദാരുണമരണത്തിലുള്ള ആഘാതം താങ്ങാനാവാതെ വിങ്ങിപ്പൊട്ടുകയാണ് ഇവരെല്ലാം.
പഠനത്തോടൊപ്പം ക്യാമ്പുകളിലും വിനോദപരിപാടികളിലും മറ്റും പങ്കെടുത്ത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു ഷഹബാസ്. അധികം സംസാരിക്കുകയോ ഒരുതരത്തിലുള്ള പെരുമാറ്റദൂഷ്യമോ ഇല്ലാത്ത മികച്ച വിദ്യാര്‍ഥിയായിരുന്നു അവനെന്ന് ക്ലാസ് അധ്യാപകനായ സി.എം. ഷഫീഖ് പറഞ്ഞു.
ALSO READ: തലയോട്ടി തകര്‍ന്നു; കൊല്ലപ്പെട്ട ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
ഫെബ്രുവരി 13ന് നടന്ന യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്ത് 21ന് എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയും കഴിഞ്ഞ് സ്റ്റഡി ലീവിലായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നല്ല മാര്‍ക്കോടെ വിജയിക്കണമെന്നായിരുന്നു ഷഹബാസിന്റെ മോഹം. പഠനകാര്യം അന്വേഷിക്കാന്‍ കഴിഞ്ഞദിവസം ഷഹബാസിന്റെ വീട്ടില്‍പോയെങ്കിലും വീട്ടിലില്ലാത്തതിനാല്‍ മറ്റൊരു ദിവസം വരാമെന്ന് പറഞ്ഞ് തിരിച്ചുപോന്നു.
വിദ്യാര്‍ഥി സംഘര്‍ഷം അറിഞ്ഞ് ഉമ്മയെ വിളിച്ചപ്പോള്‍ ഷഹബാസ് അന്നേദിവസം നാലുമണിവരെ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്നും ഇതിനുശേഷമാണ് പുറത്തുപോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയതെന്നുമാണ് മാതാവ് പറഞ്ഞതെന്ന് സി.എം. ഷഫീഖ് വ്യക്തമാക്കി.
ഉമ്മയോട് അവസാനം പറഞ്ഞത്
‘തല വല്ലാതെ വലുതാകുന്നു ഉമ്മാ…’ ഷഹബാസ് അവസാനമായി ഉമ്മ റംസീനയോട് പറഞ്ഞത് ഇത്രമാത്രം. പിന്നീട് ഉമ്മായെന്ന് അവന്‍ വിളിച്ചിട്ടില്ല. അടിയേറ്റ് ക്ഷീണിതനായ ഷഹബാസിനെ കൂട്ടുകാര്‍ തന്നെയാണ് വാടക വീടിന് മുന്നില്‍ ഇറക്കിവിട്ടത്. പിന്നീട് ഷഹബാസ് പതിയെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു.
മകന്റെ വിയോഗവാര്‍ത്തയറിഞ്ഞ റംസിന കുഴഞ്ഞുവീണിരുന്നു.. മൂന്ന് അനുജന്മാരാണ് ഷഹബാസിനുള്ളത്. നേരെ ഇളയവനായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഷമ്മാസിന് എപ്പോഴും ഷഹബാസിനെ വേണമായിരുന്നു. അവനെ എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുമെന്നാണ് ബന്ധുക്കളുടെ ആശങ്ക.
അടിപിടിക്കൊന്നും നില്‍ക്കാതെ എല്ലാവരോടും ചിരിച്ചു കൊണ്ടുമാത്രം പെരുമാറുന്ന കുട്ടിയായിരുന്നു ഷഹബാസെന്ന് നാട്ടുകാരും പറയുന്നു.


