ദോഹ: അറിയപ്പെടുന്ന ഇന്ത്യന്‍ ടെക്‌നിക്കല്‍ കമ്പനിയായ ടെക് മഹീന്ദ്രയുടെ കണ്‍ട്രി ഹെഡ് അമിത് ഗുപ്ത ഖത്തറില്‍ അറസ്റ്റിലായി മൂന്ന് മാസം. (Tech Mahindra executive stays detained in Qatar ) മകനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇനിയും വ്യക്തമല്ലെന്ന് പിതാവ് ജെപി ഗുപ്ത ബിബിസിയോട് പറഞ്ഞു.
|
ആഴ്ച്ചയില്‍ അഞ്ച് മിനിറ്റ് മാത്രമാണ് അവന് ഞങ്ങളോട് സംസാരിക്കാന്‍ അനുമതിയുള്ളതെന്ന് ജെപി ഗുപ്ത പറഞ്ഞു. ”അച്ചാ, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല” എന്ന് പറഞ്ഞ് ഓരോ തവണയും കരയുകയാണ് അവനെന്നും അദ്ദേഹം പറഞ്ഞു.
ടെക് മഹീന്ദ്രയുടെ കുവൈത്തിന്റെയും ഖത്തറിന്റെയും ചുമതലക്കാരനാണ് അമിത് ഗുപ്ത. 2013ലാണ് അദ്ദേഹം ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയത്.
ജനുവരി 1ന് ഓഫീസിന് സമീപമുള്ള റസ്റ്റൊറന്റില്‍ നിന്നാണ് ഖത്തര്‍ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അമിത് ഗുപ്തയെ പിടിച്ചുകൊണ്ടു പോയത്.

കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇരു രാജ്യങ്ങളുമായും ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ടെക് മഹീന്ദ്ര വക്താവ് അറിയിച്ചു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു.
ഭര്‍ത്താവിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സജീവമായി ഇടപെടണമെന്ന് ഗുപ്തയുടെ ഭാര്യ അകന്‍ക്ഷ ഗോയല്‍ ആവശ്യപ്പെട്ടു. കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന ഭര്‍ത്താവിന്റെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
ഖത്തര്‍ അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു.
ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ സര്‍വീസ്-കണ്‍സള്‍ട്ടിങ് കമ്പനിയായ ടെക് മഹീന്ദ്ര ഖത്തര്‍ ഉള്‍പ്പെടെ 90 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,38,000ലേറെ ജോലിക്കാരുണ്ട് നിലവില്‍ കമ്പനിയില്‍.
ഫെബ്രുവരിയില്‍ അമിത് ഗുപ്തയുടെ മാതാപിതാക്കള്‍ ഖത്തറിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ ഇതുവരെ ചോദ്യം ചെയ്തിട്ടു പോലുമില്ലെന്നുമാണ് മകന്‍ പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.
2022ന് ശേഷം ഖത്തറില്‍ ഇന്ത്യക്കാര്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ പ്രമാദമായ കേസാണിത്. കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യന്‍ നാവിക ഓഫിസര്‍മാരെ ഖത്തര്‍ മോചിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരായ കേസ് എന്താണെന്ന് ഖത്തറോ ഇന്ത്യയോ വ്യക്തമാക്കിയിട്ടില്ല. ഇസ്രായേലിന് വേണ്ടി ചാരപ്പണി എടുത്തതിനാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് മാധ്യമറിപോര്‍ട്ടുകള്‍ പറയുന്നത്.


