16
Apr 2025
Sat
16 Apr 2025 Sat
prithviraj and gokulam gopalan

കൊച്ചി: എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പ്രിഥ്വി രാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. (IT notice issued to Empuraan director Prithvi Raj ) മൂന്ന് സിനിമകളുമായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ജനഗണ മന, കടുവ, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നാണ് ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനഗണ മന എന്ന സിനിമ സംഘപരിവാരത്തെ വലിയ തോതില്‍ ചൊടിപ്പിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് 2022ല്‍ പരിശോധന നടന്നിരുന്നു. എമ്പുരാന്‍ വിവാദമായതോടെയാണ് വീണ്ടും പൊടിതട്ടിയെടുത്ത് അന്വേഷണം തുടങ്ങുന്നത്.

ഗോകുലം ഗോപാലന് പിടിമുറുകുന്നു
എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് വ്യവസായി ഗോകുലം ഗോപാലനെതിരെ ഇഡി നടപടികള്‍ കടുപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് അറിയുന്നത്. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു.

ALSO READ: എമ്പുരാന്‍ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇഡി റെയ്ഡ്

കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ച് ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.

എമ്പുരാന്‍ സിനിമയിലെ ഗുജറാത്ത് കലാപം സംബന്ധിച്ച പരാമര്‍ശത്തിനെതിരേ ആര്‍എസ്എസ് ശക്തമായി രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് സംഘപരിവാര സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.