കൊല്ലം: പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ ഫലപ്രദമാകുന്നില്ലെന്ന സംശയം ബലപ്പെടുന്നു. കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. (Seven-year-old girl infected with rabies despite being vaccinated in Kollam) കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് വാക്‌സിനെടുത്തിട്ടും പവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെയുണ്ടായ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
|
കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്‌നായ കൈയില്‍ കടിച്ചത്. അന്നുതന്നെ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു.
ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയില്‍ കൊണ്ടുവന്നത്.
ALSO READ: പൂച്ച മാന്തിയതിനെ തുടർന്ന് കുത്തിവയ്പ്പെടുത്തു; വിദ്യാർഥിയുടെ ശരീരം തളർന്നെന്ന് പരാതി
ഏപ്രില്‍ 29നാണ് മലപ്പുറത്ത് അഞ്ചരവയസുകാരി വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചത്. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസ് ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കുട്ടിയുടെ മരണം. പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 29നാണ് മിഠായി വാങ്ങാന്‍ പോയ കുട്ടിയെ തെരുവുനായ കടിച്ചത്. കാലിനും തലയ്ക്കും ആഴത്തില്‍ മുറിവേറ്റിരുന്നു. തലയ്ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു.
വാക്സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് പനിയുണ്ടായെന്നും തുടര്‍ന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.


