15
Jul 2025
Tue
15 Jul 2025 Tue
chinese fighter jet

തെഹ്റാന്‍: ഇസ്രായേല്‍ വീണ്ടും ഇറാനെതിരേ കരുനീക്കങ്ങള്‍ നടത്തുന്നതായി സൂചനയ്ക്കിടെ ചൈനയില്‍ നിന്ന് ഇറാന്‍ അത്യാധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു. (Iran set to acquire advanced fighter jets from China) ചൈനീസ് ചെങ്ദു J-10C ഫൈറ്റര്‍ ജെറ്റുകളാണ് ഇറാന്‍ സ്വന്തമാക്കാനൊരുങ്ങുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടതോടു കൂടിയാണ് ചൈനീസ് ജെറ്റുകള്‍ വാങ്ങാന്‍ ഇറാന്‍ തീരുമാനിച്ചത്. പാകിസ്താന്‍ വ്യോമസേനയുടെ കൈവശമുളള പിഎല്‍ 15 വിമാനങ്ങളുമായി സാമ്യമുളളവയാണ് ഈ യുദ്ധവിമാനങ്ങള്‍. പാകിസ്താന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയുമായുളള സംഘര്‍ഷത്തിനിടെ പ്രയോഗിച്ച ജെറ്റാണ് അത്.

റഷ്യയുമായുളള SU-35 വിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ പരാജയപ്പെട്ടിരുന്നു. 4.5 ജനറേഷന്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമായ ചെങ്ദു സ്വന്തമാക്കാനായി ഇറാന്‍ ചൈനയുമായുളള ചര്‍ച്ചകള്‍ ശക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: കുഴഞ്ഞുവീണ അച്ഛനുമായി ആശുപത്രിയിലേക്കു പോകവെ മകനും ഹൃദയാഘാതം; മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിച്ചു

ചൈനയില്‍ നിന്ന് J-10C യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ നേരത്തെ തന്നെ ഇറാന്‍ ശ്രമം നടത്തിയിരുന്നു. 2015-ല്‍ ചൈനയില്‍ നിന്ന് 150 ജെറ്റുകള്‍ വാങ്ങാനാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍, വിദേശ കറന്‍സി ഉപയോഗിച്ച് പണം നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

എണ്ണയും വാതകവും പകരം നല്‍കാനായിരുന്നു ഇറാന്റെ തീരുമാനം. അക്കാലത്ത് ഇറാനെതിരായ ഐക്യരാഷ്ട്ര സഭയുടെ ആയുധ ഉപരോധവും കരാര്‍ പരാജയപ്പെടാന്‍ മറ്റൊരു കാരണമായി.

2023-ല്‍ സുഖോയ് SU- 35 യുദ്ധവിമാനങ്ങള്‍, എംകെ-28 അറ്റാക് ഹെലികോപ്റ്ററുകള്‍, എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍, യാക്ക്- 130 പരിശീലന വിമാനങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ഇറാന്‍ ചൈനയുമായി കരാര്‍ അന്തിമമായതായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, കരാര്‍ പ്രകാരം ഇറാന് ലഭിച്ചത് ട്രെയിനിംഗ് ജെറ്റുകള്‍ മാത്രമായിരുന്നു. ഇറാന്‍ വ്യോമസേനയുടെ കൈവശം 150 യുദ്ധവിമാനങ്ങളാണ് നിലവിലുളളത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുന്‍പ് സ്വന്തമാക്കിയ ശീതയുദ്ധകാലത്തെ അമേരിക്കന്‍ ജെറ്റുകളും ചില സോവിയറ്റ് ജെറ്റുകളുമാണ് ഇറാനുളളത്. F-4 ഫാന്റംസ്, F-5 E/F ടൈഗേഴ്സ്, F-14A ടോംകാറ്റ്സ്, മിഗ് 29 എന്നിവയും അതില്‍ ഉള്‍പ്പെടുന്നു.

ഇറാന്റെ യുദ്ധവിമാനങ്ങളില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമാണ് എന്നാണ് ലണ്ടന്‍ ആസ്ഥാനമായുളള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഓപ്പണ്‍ റിപ്പോര്‍ട്ടായ ദി മിലിട്ടറി ബാലന്‍സ് പറയുന്നത്.

ചൈനയുടെ ചെങ്ദു എയ്റോസ്പേസ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ജെ 10സി ഇറാന്‍ വ്യോമസേനയ്ക്ക് വലിയ മുതല്‍കൂട്ടാകും. എഇഎസ്ഇ റഡാറും പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളും ജെ 10 സിയില്‍ ഉള്‍ക്കൊളളാനാകുന്നവയാണ് ജെ 10 സി. ‘വിഗറസ് ഡ്രാഗണ്‍’ എന്നറിയപ്പെടുന്ന ജെ 10 സി ചൈനയുടെ നൂതന യുദ്ധവിമാനങ്ങളിലൊന്നാണ്.