ഗസ: ഗസയില്‍ 48 മണിക്കൂറിനിടെ സയണിസ്റ്റ് സൈന്യം വെടിവച്ചു കൊന്നത് 300ലേറെ പേരെ. (Israel killed over 300 Palestinians in 48 hours)സഹായ വിതരണം വാങ്ങാനെത്തിയവര്‍ ഉള്‍പ്പെടെയാണ് ഇസ്രായേല്‍ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. ഖിദ്മത്തുല്‍ മഗാസി ഫുട്ബോള്‍ ക്ലബ്ബിന്റെ കളിക്കാരനായ മുഹന്നദ് അല്‍-ലയ്യ നേരത്തെ നടന്ന ഒരു ആക്രമണത്തില്‍ പരിക്കേറ്റ് മഗാസി അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍ കഴിയുമ്പോഴാണ് മരിച്ചത്.
|
ഗസ മീഡിയ ഓഫീസ് പ്രസ്താവന പ്രകാരം ഏറ്റവും പുതിയ ആക്രമണങ്ങള്‍ ഷെല്‍ട്ടറുകള്‍, സ്ഥലംമാറ്റ കേന്ദ്രങ്ങള്‍, വിശ്രമ സ്ഥലങ്ങള്‍, വീടുകള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, സഹായ വിതരണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്.
‘രക്തസാക്ഷികളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എല്ലാവരും നിരായുധരായ സാധാരണക്കാരാണ്. ഏറ്റവും ദുര്‍ബല വിഭാഗങ്ങളെ മനഃപൂര്‍വ്വം ലക്ഷ്യം വെച്ചുള്ളതാണ് ഈ ആക്രമണങ്ങള്‍.’ പ്രസ്താവനയില്‍ പറയുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ മാത്രം ഉപരോധിക്കപ്പെട്ട ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 73 പേര്‍ കൊല്ലപ്പെട്ടു, ഇതില്‍ 33 പേര്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ ത്തിയവരായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച 118 പേരും അതിനുമുമ്പത്തെ ദിവസം 142 പേരും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, ഗസയില്‍ 600 ദിവസത്തിലധികമായി നീണ്ടുനില്‍ക്കുന്ന യുദ്ധം ആളുകളെ മറമാടാനുള്ള സ്ഥലങ്ങളുടെ കടുത്ത ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്ന് ഫലസ്തീന്‍ എന്‍ഡോവ്മെന്റ് ആന്‍ഡ് മതകാര്യ മന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. ‘ഭക്ഷണം, മരുന്ന്, ശവക്കച്ചകള്‍, നിര്‍മാണ സാമഗ്രികള്‍, ഖബര്‍ ഒരുക്കുന്നതിന് ആവശ്യമായ മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയ്ക്കു ഉപരോധം കാരണം ക്ഷാമം നേരിടുകയാണ്.
ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ യുഎസ് സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്ന ഫലസ്തീനികള്‍ക്ക് നേരെ വെടിവെച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് യുഎസ് കോണ്‍ട്രാക്ടര്‍മാര്‍ നല്‍കിയ മൊഴികളുടെയും തങ്ങള്‍ക്ക് ലഭിച്ച വീഡിയോകളുടെയും അടിസ്ഥാനത്തില്‍ എപി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.





