13
Jul 2025
Tue
13 Jul 2025 Tue
Iran president

തെഹ്റാന്‍: ഇസ്രായേല്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ വെളിപ്പെടുത്തല്‍. (Israel tried to assassinate Iran president) ഒരു യോഗത്തിനിടയില്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍, കൃത്യസമയത്ത് തിരിച്ചറിഞ്ഞതിനാലാണ് അത് പരാജയപ്പെട്ടതെന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണിന് നല്‍കിയ അഭിമുഖത്തില്‍ പെഷസ്‌കിയാന്‍ പറഞ്ഞു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘എന്റെ വധശ്രമത്തിന് പിന്നില്‍ അമേരിക്കയല്ല. അത് ഇസ്രായേലാണ്. ഞാനൊരു യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ആ സ്ഥലത്ത് അവര്‍ ബോംബാക്രമണം നടത്താന്‍ ശ്രമിച്ചു’, അദ്ദേഹം പറഞ്ഞു. എന്നാല്‍ 12 ദിവസം നീണ്ടുനിന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിലാണോ വധശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. തങ്ങളല്ല ഈ യുദ്ധം ആരംഭിച്ചതെന്നും ഏതെങ്കിലും വിധേന യുദ്ധം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

ALSO READ: ഗാസയിൽ ഹമാസ് വെച്ച കെണിയിൽ വീണു ഇസ്രായേൽ സൈനികർ, ഒറ്റയടിക്ക് കൊല്ലപ്പെട്ടത് 6 സൈനികർ, 14 പേർക്ക് പരിക്ക്: ഞെട്ടിച്ച ആക്രമണം

അമേരിക്കയുമായുള്ള വിശ്വാസം പുനസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തന്റെ രാജ്യത്തിന് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ ചര്‍ച്ച ആരംഭിക്കുന്നതിന് ഒരു വ്യവസ്ഥയുണ്ട്. എങ്ങനെയാണ് അമേരിക്കയെ ഇനി വിശ്വാസത്തിലെടുക്കുക? ചര്‍ച്ചകളിലേക്ക് പ്രവേശിച്ചാല്‍ ഇതിനിടയില്‍ ഞങ്ങളെ ആക്രമിക്കാന്‍ ഇസ്രായേലിന് വീണ്ടും അനുമതി നല്‍കില്ലെന്ന് എന്താണ് ഉറപ്പ്?’, പെസഷ്‌കിയാന്‍ ചൂണ്ടിക്കാട്ടി.

ട്രംപിനെ വധിക്കാനുള്ള പ്രചരണത്തില്‍ ഇറാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാദവും പെസഷ്‌കിയാന്‍ നിഷേധിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യെ ഇറാനിലേക്ക് പ്രവേശിപ്പിക്കുമോയെന്ന ചോദ്യത്തിന് അത് ഇപ്പോള്‍ അസാധ്യമാണെന്നായിരുന്നു മറുപടി. ‘ആണവ നിലയങ്ങളില്‍ സംഭവിച്ച നാശത്തിന്റെ വ്യാപ്തി ഇപ്പോഴും അറിയില്ല. സാരമായി ബാധിച്ചതിനാല്‍ തന്നെ അവിടേക്കുള്ള പ്രവേശനം സാധ്യമല്ല. പ്രവേശനം സാധ്യമാവുന്ന സമയത്ത് പരിശോധനയെക്കുറിച്ച് പരിഗണിക്കാം. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായിട്ടുള്ള അക്രമമായിട്ടും ആ സമയത്തെ ഐഎഇഎയുടെ നിശബ്ദത ഇറാനികള്‍ക്കിടയില്‍ അവരോടുള്ള വിശ്വാസം ഇല്ലാതാക്കി’, പെസഷ്‌കിയാന്‍ പറഞ്ഞു.

ജൂണ്‍ 13-ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ബോംബാക്രമണത്തിനു പിന്നാലെ 12 ദിവസമാണ് ഇറാനും ഇസ്രായേലും തമ്മില്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഉന്നത സൈനിക കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയാണ് തെഹ്‌റാന്‍ ഇതിനോട് പ്രതികരിച്ചത്. ഇറാന്റെ ആക്രമണം ഇസ്രായേലില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.