വാഷിങ്ടണ്‍: ഖത്തറില്‍ ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ ചാര ഏജന്‍സിയായ മൊസാദിന് താല്‍പര്യമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആക്രമണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒറ്റക്ക് തീരുമാനം എടുത്തു നടപ്പാക്കിയത് ആണെന്ന് വ്യക്തമായി. ഖത്തറില്‍ ആക്രമണം നടത്താന്‍ ഏജന്‍സി വിസമ്മതിച്ചതായി വാഷിങ്ടൺ പോസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറില്‍വെച്ച് ഹമാസ് നേതാക്കളെ വധിക്കുന്നതിനെ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് എതിര്‍ത്തിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിഷയത്തെക്കുറിച്ച് കൃത്യമായ അറിവുള്ള, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഇസ്രയേലികളാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റുമായി പങ്കുവെച്ചത്.
|
ആക്രമണത്തിന് ഒരാഴ്ച മുമ്പാണ് പദ്ധതി തയാറാക്കിയത്. ട്രമ്പിന്റെ കരാർ ചർച്ച ചെയ്യാൻ ഹമാസ് നേതാക്കൾ ദോഹയിൽ എത്തുമെന്ന് ഇസ്രാഈലിന് അറിയാമായിരുന്നു. അവരെ അവിടെ ഇട്ടു ആക്രമിക്കുക ആയിരുന്നു നെതന്റഹുവിന്റെ പദ്ധതി. പക്ഷെ ഈ പദ്ധതി പക്ഷേ, മൊസാദ് നിരസിക്കുകയായിരുന്നു എന്നാണ് രഹസ്യവിവരം കൈമാറിയവര്‍ പറയുന്നത്. താനും തന്റെ ഏജന്‍സിയും ഖത്തറുമായി വളര്‍ത്തിയെടുത്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍നിയ ഇത്തരമൊരു നീക്കത്തെ എതിര്‍ത്തത്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി എന്നിവരും പദ്ധതിയെ എതിര്‍ത്തതോടെ നെതന്യാഹു ഒറ്റപ്പെട്ടെങ്കിലും അദ്ദേഹം ആക്രമിച്ചു എന്നും പത്രം റിപ്പോർട്ട് ചെയ്തു. ‘ഒന്നോ രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക് അവരെ പിടികൂടാന്‍ കഴിയും, അത് എങ്ങനെ ചെയ്യണമെന്ന് മൊസാദിന് അറിയാം. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇത് ചെയ്യുന്നത് എന്നായിരുന്നു മൊസാദ് തലവന്റെ ചോദ്യം.’- പത്രത്തിൽ പറയുന്നു.
എന്നാൽ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിയെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും മന്ത്രി റോണ്‍ ഡെര്‍മറും പിന്തുണച്ചു. ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച നടന്ന യോഗത്തിലേക്ക് ബന്ദി മോചന ചര്‍ച്ചകളുടെ ചുമതലയുള്ള മുതിര്‍ന്ന ഐഡിഎഫ് ഉദ്യോഗസ്ഥനായ നിറ്റ്‌സാന്‍ അലോണിനെ ക്ഷണിച്ചിരുന്നില്ല. ബന്ദികളുടെ ജീവന് ഭീഷണിയാകുന്ന ഒരു ആക്രമണത്തെ അദ്ദേഹം അനുകൂലിക്കില്ലെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നു.
പ്രതിരോധ രംഗത്തുള്ള ഭൂരിഭാഗം പേരും ആക്രമണം മാറ്റിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. ‘മൊസാദിന്റെയും പ്രതിരോധ രംഗത്തെ ഉദ്യോഗസ്ഥരുടെയും നിലപാട് വ്യക്തമായിരുന്നു. ബന്ദികളെ തിരികെ നല്‍കാനുള്ള ഒരു കരാര്‍ മുന്നിലുണ്ട്, അതിനാല്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. ബന്ദികള്‍ക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇങ്ങനെയൊരു നീക്കം ഈ സമയത്ത് ആ സാധ്യതയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാവര്‍ക്കും അറിയാമായിരുന്നു.’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍, ആക്രമണം പ്രധാനമായും ലക്ഷ്യംവെച്ച ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഹമാസിന്റെ മുതിര്‍ന്ന നേതാക്കന്മാരെ വധിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെട്ടു.
ഖത്തറിന്റെ മണ്ണില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ അപലപിക്കുന്നതിനടയിലാണ് പുതിയ വിവരം പുറത്തുവരുന്നത്.
ആക്രമണത്തെ രാഷ്ട്ര ഭീകരവാദം എന്നും മധ്യസ്ഥ ശ്രമങ്ങളെ വഞ്ചിക്കുന്ന നടപടിയാണെന്നുമാണ് ഖത്തർ പരസ്യമായി വിശേഷിപ്പിച്ചത്. ഗാസയില്‍നിന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഖത്തറില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സമയത്ത് ആക്രണം നടത്തിയ ഇസ്രയേലിന്റെ തീരുമാനമാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.
mossad was not on board with israel air strike on qatar says us media report





