04
Oct 2025
Fri
04 Oct 2025 Fri
High Court disposed petition filed by St Ritas Public school against Hijab

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിലക്ക് വിഷയത്തിലെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടര്‍നടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സര്‍ക്കാരും അറിയിച്ചതോടെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നുമായിരുന്നു സ്‌കൂളിന്റെ അഭിഭാഷക വാദിച്ചത്.
എന്നാല്‍ വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിര്‍ദേശിച്ച കോടതി എല്ലാ കക്ഷികളും തുടര്‍നടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹരജി തീര്‍പ്പാക്കുന്നതായി അറിയിച്ചു.

ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസ് മുറിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിച്ച എറണാകുളം ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് സെന്റ് റീത്താസ് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു.

അതേസമയം തട്ടമിട്ട തന്നെ കാണുമ്പോള്‍ മറ്റു കുട്ടികള്‍ക്ക് ഭയമാണെന്ന പ്രിന്‍സിപ്പലായ കന്യാസ്ത്രീ മാധ്യമങ്ങളോടു പ്രതികരിച്ചതോടെ സെന്റ് റീത്താസില്‍ തുടര്‍ന്ന് പഠിക്കുന്നില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതായി പിതാവ് വ്യക്തമാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏതു സ്‌കൂളില്‍ വേണമെങ്കിലും പ്രത്യേക ഉത്തരവിറക്കി അഡ്മിഷന്‍ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അറിയിക്കുകയുണ്ടായി.
ഇതിനു പിന്നാലെ സ്‌കൂള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പെണ്‍കുട്ടിയുടെ പിതാവും കക്ഷിചേരുകയും തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കുകയും ചെയ്തു.

ALSO READ: ദീപാവലി ആഘോഷിക്കാന്‍ കാര്‍ബൈഡ് തോക്ക് ഉപയോഗിച്ച 14 കുട്ടികളുടെ കാഴ്ച നഷ്ടമായി