കസ്റ്റിഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന കേസില്‍ ആരോപണ വിധേയനായ കോഴിക്കോട് റൂറല്‍ ഡിവൈഎസ്ഫി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു.
|
ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇന്നലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് എ ഉമേഷിനെതിരായ ഗുരുതര ആരോപണം ഉണ്ടായിരുന്നത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് കസ്റ്റഡിയിലെടുത്ത യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതിയുടെ അമ്മയും രണ്ട് ആൺമക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശം ശരിവെച്ച് അതിക്രമത്തിന് ഇരയായ യുവതിയുടെ മൊഴിയും പുറത്തുവന്നിരുന്നു. തന്നെ ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. ‘ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു’ എന്നാണ് യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്.


