മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൈാഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന രീതിയിലുള്ള നിയവുമായി കേന്ദ്രം. വേതനം മുഴുവന്‍ കേന്ദ്രം നല്‍കിയിരുന്ന പദ്ധതി റദ്ദ് ചെയ്ത് പുതിയ നിയമം കൊണ്ടുവരാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്.
|
ഗാന്ധിജിയെ പൂര്‍ണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (വിബി ജി റാം ജി) എന്ന തലക്കെട്ടോടെയാണ് ബില്‍ അവതരിപ്പിച്ചത്. ഗാന്ധിജിയുടെ പേര് ഒഴിവാക്കി അവതരിപ്പിച്ച ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് ലോക്‌സഭയില്‍ നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രതിഷേധം.
ഗാന്ധി തന്റെ കുടുംബത്തിന്റെതല്ലെന്നും ഗാന്ധി രാജ്യത്തിന്റെതാണെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട് എംപിയായ പ്രിയങ്കാ ഗാന്ധി ബില്ലിനെതിരെ പ്രതിഷേധിച്ചത്. അതേസമയം പ്രതിപക്ഷം ‘റാം’ എന്ന വാക്കിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു. മഹാത്മാഗാന്ധിയുടെ പേര് തങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് പറഞ്ഞ ചൗഹാന്‍, രാമരാജ്യമാണ് ഗാന്ധി വിഭാവനം ചെയ്തതെന്നും പറഞ്ഞു. ബില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി.
ALSO READ: ഒറ്റപ്പാലം പൂളക്കുണ്ട് വാര്‍ഡില്‍ ബിജെപിക്ക് പൂജ്യം വോട്ട്; ജയിച്ചത് ലീഗ്
ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരും. തൊഴില്‍ ദിനങ്ങള്‍ പ്രതിവര്‍ഷം 100ല്‍ നിന്നു കുറഞ്ഞതു 125 ദിവസമാകും. നിലവിലെ നിയമത്തില്‍ നിന്നു വ്യത്യസ്തമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയെന്നതാണു ബില്ലിലെ പ്രഖ്യാപനം. അധികച്ചെലവുണ്ടായാല്‍ സംസ്ഥാനം വഹിക്കേണ്ടി വരും. വന്‍ കടക്കെണിയില്‍ മുന്നോട്ട് നീങ്ങുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് ആശങ്ക നല്‍കുന്നതാണ്. പദ്ധതി മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥ പ്രാമുഖ്യത്തിനു വഴിയൊരുക്കുന്ന മാറ്റങ്ങളുമുണ്ട്.
അതേസമയം, ഗാന്ധിജിയുടെ പേര് ഒഴിവാക്കിയ നടപടിയില്‍ പ്രതിപക്ഷ എംപിമാര്‍ രാവിലെ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഗാന്ധിജിയുടെ പേര് ഒഴിവാക്കുക എന്നതിലുപരി, യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതി അവസാനിപ്പിക്കാനുള്ള ആര്‍എസ്എസ്-ബിജെപി ഗൂഢാലോചനയാണ് പുതിയ ബില്ലിനു പിന്നില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്.
ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷത്തിലാണ്. വിഷയത്തില്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കുമെന്നും ഖര്‍ഗെ പറഞ്ഞു.





