ഹമാസിന്റെ ഇന്റലിജന്‍സ് സംവിധാനം ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്ത്യവിധി ദിനത്തില്‍ വിശ്വസിക്കുന്ന ഹമാസിന്റെ അതിജീവന ശേഷി അമ്പരപ്പിക്കുന്നതാണെന്നും ഇസ്രായേല്‍ പത്രം. ഒരിക്കലും കണ്ടെടുക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ മുഴുവന്‍ ഹമാസ് തപ്പിയെടുത്ത് നല്‍കിയതിനെ വിശകലനം ചെയ്ത് കൊണ്ടാണ് ഇസ്രായേലിലെ ഹയോം പത്രം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
|
ഒരാള്‍ ഒഴികെ ബാക്കിയെല്ലാ ബന്ദികളുടെയും മൃതദേഹങ്ങള്‍ ഹമാസ് തിരികെ നല്‍കി എന്നത് നല്ല വാര്‍ത്തയാണ്; എന്നാല്‍ നല്ല വാര്‍ത്തകള്‍ ചിലപ്പോള്‍ അശുഭകരമായ ചിന്തകളിലേക്ക് നയിച്ചേക്കാം കരാര്‍ ഒപ്പിടുന്നതിന് മുമ്പ്, ചില ബന്ദികളുടെ മൃതദേഹങ്ങള്‍ ഒരിക്കലും തിരികെ ലഭിക്കില്ലെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. കാരണം, അവ എവിടെയാണ് അടക്കം ചെയ്തതെന്ന് അറിയാവുന്ന ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍, ഇത് ചെയ്യാന്‍ ഹമാസിന് കഴിഞ്ഞു എന്ന വസ്തുത നമ്മെയെല്ലാം ആഴത്തില്‍ ആശങ്കപ്പെടുത്തേണ്ട ഒന്നാണെന്ന് പത്രം പറയുന്നു. ഏത് തുരങ്കത്തിലെ ഏത് മതിലിനടിയിലാണ് മൃതദേഹം ഒളിപ്പിച്ചിരിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ആവശ്യമായ അംഗബലവും വിവരശേഖരണ ശേഷിയും (Intelligence) ഹമാസിന് ഇപ്പോഴുമുണ്ടെന്നാണ് ഇത് വെളിപ്പെടുത്തുന്നത്
ഹമാസിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പാത എത്രത്തോളം ദൈര്‍ഘ്യമേറിയതാണെന്നും, ട്രംപിന്റെ പദ്ധതിയുടെ ‘രണ്ടാം ഘട്ടം’ ഇപ്പോഴും ഒരു വിചിത്രമായ സങ്കല്‍പ്പം മാത്രമാണെന്നുമാണ് ഇത് കാണിക്കുന്നത്
”ഹമാസ് അങ്ങേയറ്റം അച്ചടക്കമുള്ളവരും മതഭ്രാന്തന്മാരും ലോകാവസാന പോരാട്ടത്തില്‍ വിശ്വസിക്കുന്നവരുമാണ്. ഉദാഹരണത്തിന്, റഫയിലെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ എത്രകാലം, ഏത് സാഹചര്യത്തിലാണ് അവര്‍ അതിജീവിക്കുന്നതെന്ന് നോക്കുക.
ഭാവിയില്ലെങ്കിലും പ്രതീക്ഷയില്ലെങ്കിലും ഓക്‌സിജന്‍ പോലുമില്ലാതെയും അവര്‍ അവിടെ കഴിയുന്നു”- ഹയോം പത്രം പറയുന്നു.


