ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് പിടികൂടിയത്.
|
ഷിംജിത മുസ്തഫയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്. ബസ്സിലെ സിസിടിവി ദ്യശ്യങ്ങൾ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും നിർണ്ണായകമായ തരത്തിലുള്ളതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാർ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസ്സിൽ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
കഴിഞ്ഞദിവസമാണ് ദീപക് ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനേജരായ ദീപക് ജോലിയാവശ്യാർഥം പയ്യന്നൂരിൽ ബസ്സിൽ സഞ്ചരിക്കവെയായിരുന്നു ഷിംജിത വീഡിയോ പകർത്തിയത്. സെൽഫി വീഡിയോ പകർത്തിയാണ് യുവതി ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ജന്മദിനത്തിലാണ് ദീപത് ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെ ഷിംജിത തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു.
ALSO READ: യുവാവിന്റെ ആത്മഹത്യ: ഷിംജിതയെ കുടുക്കാന്‍ ലുക്കൗട്ട് നോട്ടീസ്





