ഇറാനില്‍ നിന്നുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ അമേരിക്കയുടെ ആയുധ ശേഖരം അതിവേഗം കാലിയാവുന്നു. യുദ്ധം നിലവിലെ അവസ്ഥയില്‍ പത്ത് ദിവസം കൂടി തുടര്‍ന്നാല്‍ അമേരിക്കയുടെ അത്യാധുനിക മിസൈല്‍ ശേഖരം പരിധിക്ക് താഴെപ്പോകുമെന്ന് പെന്റഗണ് മുന്നറിയിപ്പ് നല്‍കുന്നു.
|
അമേരിക്കയുടെ കൈവശം അനന്തമായ ആയുധശേഖരമുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴാണ് സൈനിക ഉദ്യോഗസ്ഥര്‍ വ്യത്യസ്ഥമായ കണക്ക് പറയുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുഎസ് ഇസ്രയേല്‍ സംഘര്‍ഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസ് സൈനിക കരുത്തിനെക്കുറിച്ചുള്ള നിര്‍ണായക ആശങ്കകള്‍ ഉയരുന്നത്.
ഇറാനെതിരായ യുദ്ധം ദീര്‍ഘവീക്ഷണമില്ലാതെ തുടരുന്നതില്‍ പെന്റഗണും ട്രംപും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് കുറയാന്‍ സാധ്യതയുള്ളതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ALSO READ: ഇറാന് പുതിയ പരമോന്നത നേതാവ്; ഖാംനഇയുടെ മകന് സാധ്യത
ജനറല്‍ ഡാന്‍ കെയിനും പെന്റഗണ്‍ ഉദ്യോഗസ്ഥരും ട്രംപിന് ആയുധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഫെബ്രുവരി 23ന് ദ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാനുമായുണ്ടായ ആക്രമണത്തില്‍ മാത്രം യുഎസ് തങ്ങളുെട 25ശതമാനം താഡ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഉപയോഗിച്ചു കഴിഞ്ഞിരുന്നു.
150ഓളം മിസൈലുകള്‍ അന്ന് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല കപ്പലുകളില്‍ നിന്നും ഉപയോഗിക്കുന്ന ഷിപ് ബോണ്‍ ഇന്റര്‍സെപ്റ്ററുകളുടെ ശേഖരം കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തില്‍ തീര്‍ന്നിരുന്നുവെന്നും പെന്റഗണ്‍ ഓര്‍മിപ്പിക്കുന്നു. കൃത്യതയാര്‍ന്ന മറ്റ് അത്യാധുനിക ആയുധങ്ങളുടെ (Advanced Precision Munitions) ലഭ്യതയും കുറഞ്ഞുവരികയാണ്. യുദ്ധം നീളുന്നത് ഇറാന് മേല്‍ക്കൈ ലഭിക്കാന്‍ ഇടയാക്കുമെന്ന ഭീതിയിലാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍.
പെന്റഗണിന്റെ മുന്നറിയിപ്പും ട്രംപിന്റെ നിലപാടും രണ്ട് തലത്തിലായത് യുഎസിനെ പ്രതിസന്ധിയിലാക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണങ്ങളെ തടയാന്‍ യുഎസിന് ബുദ്ധിമുട്ടുണ്ടായേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. യുഎസിന്റെ ആയുധശേഖരം മറ്റെല്ലാ രാജ്യങ്ങളേക്കാളും വലിയ രീതിയിലായിരുന്നെങ്കിലും ഇസ്രയേല്‍, യുക്രെയ്ന്‍ സഖ്യരാജ്യങ്ങള്‍ക്കായി വന്‍തോതില്‍ സൈനിക സഹായം നല്‍കിയതോടെയാണ് ആയുധശേഖരത്തില്‍ കുറവ് വന്നത്.
ഒരു മാസത്തോളം സംഘര്‍ഷം നീണ്ടുനിന്നാല്‍ അത് അമേരിക്കയെ കടുത്ത ആയുധ ദൗര്‍ലഭ്യത്തിലേക്കും വന്‍ സാമ്പത്തിക ബാധ്യതയിലേക്കും നയിച്ചേക്കാമെന്നാണ് വിദഗ്ധ വിലയിരുത്തല്‍.



