06
May 2026
Wed
06 May 2026 Wed
Malayali woman beaten to death where she working for earning money to save street dogs

തെരുവുനായ്ക്കളെ പോറ്റാന്‍ പണം കണ്ടെത്തുന്നതിന് ജോലിക്കുപോയ മലയാളി യുവതിയെ ബംഗളുരുവില്‍ മര്‍ദ്ദിച്ചുകൊന്നു. തൃശൂര്‍ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത(47)യാണ് കൊല്ലപ്പെട്ടത്. ബംഗളുരു സുളിബെലെയില്‍ താമസിക്കുന്ന മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മര്‍ദ്ദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ സുനിതയെ വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. സുനിതയും ഭര്‍ത്താവ് ഷിന്റോയും ചേര്‍ന്ന് തളിക്കുളത്തെ വീട്ടില്‍ 160 തെരുവുനായ്ക്കള്‍ക്ക് അഭയം നല്‍കിയിരുന്നു. വാടാനപ്പള്ളി ഭാഗത്തെ ഏഴ് സ്‌കൂളുകളില്‍ മിച്ചംവരുന്ന ഉച്ചഭക്ഷണം കൊടുത്താണ് ഇവര്‍ നായ്ക്കളെ വളര്‍ത്തിയിരുന്നത്.

സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ നായ്ക്കളെ വളര്‍ത്താന്‍ ദമ്പതികള്‍ക്കായിരുന്നില്ല. ഇതിനിടെ ബംഗളുരുവുല്‍ ദീപക് കൃഷ്ണന്‍ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്നും 40000 രൂപ ശമ്പളം നല്‍കുമെന്നും അറിയുന്നത്. ദീപക്കിനെ ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ച യുവതി ഏപ്രില്‍ 17ന് ബംഗളുരുവിലേക്ക് പോവുകയും ചെയ്തു. സുനിതയ്‌ക്കൊപ്പം ബന്ധുവായ മറ്റൊരു യുവതിയും ജോലിക്കായി ഒപ്പം പോയിരുന്നു.

ദീപക്കിന്റെ കേന്ദ്രത്തില്‍ 16 നായ്ക്കളാണ് ഉണ്ടായിരുന്നത്. ഇവിടെയെത്തിയ സുനിതയോടും ബന്ധുവിനോടും ദീപക് മോശമായി പെരുമാറിയതോടെ ഇരുവരും ജോലി മതിയാക്കുകയാണെന്ന് അറിയിച്ചു. ഇതോടെ ദീപക് മര്‍ദ്ദനം തുടങ്ങി. മെയ് മൂന്നിന് വീട്ടിലേക്ക് പോവുകയാണെന്ന് അറിയിച്ചതോടെ ദീപക് സുനിതയെ ക്രൂരമായി മര്‍ദ്ദിച്ചു. നെഞ്ചില്‍ ചവിട്ടിവീഴ്ത്തുകയും തലയില്‍ ചവിട്ടുകയും ചെയ്തു. മുടിയില്‍ കുത്തിപ്പിടിച്ച് നിരവധി തവണ തല ഭിത്തിയില്‍ ഇടിപ്പിച്ചു.

ഇതോടെ സുനിതയുടെ ബോധം പോയി. തുടര്‍ന്ന് രണ്ടുപേരെയും മുറിയില്‍ പൂട്ടിയിട്ട് ഇയാള്‍ പുറത്തേക്ക് പോയി. ഒപ്പമുണ്ടായിരുന്ന യുവതി പോലീസിനെ വിളിച്ച് സഹായം തേടിയതോടെ രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ പൂട്ടുപൊളിച്ച് മുറിക്ക് അകത്തുകയറിയതോടെ പിന്നാലെയെത്തിയ ദീവക് മറ്റൊരു പൂട്ടിട്ട് പോലീസുകാരെ അടക്കം ബന്ധനസ്ഥരാക്കി. ഇവര്‍ വിവരം നല്‍കിയതനുസരിച്ച് കൂടുതല്‍ പോലീസ് എത്തിയാണ് പൂട്ട് തകര്‍ത്ത് ഇവരെ രക്ഷിച്ചത്. സുനിതയെ ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഷിന്റെ ഇവിടെ എത്തുകയും ആംബുലന്‍സില്‍ ഭാര്യയെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.

ALSO READ: തട്ടിപ്പുകാരിയായ യുവതി ഒമ്പതാം വിവാഹത്തിനു ശേഷം പിടിയില്‍