13
May 2026
Mon
13 May 2026 Mon
vadanappally flex board

തൃശൂര്‍: ‘മുഖ്യമന്ത്രിയായി കെ.സി വരട്ടെ’ എന്ന ബോര്‍ഡ് സ്ഥാപിച്ചത് സി.പി.എം അംഗം. ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ വാടാനപ്പള്ളിയില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് സി.പി.എം പ്രവര്‍ത്തകനായ അരവശേരി മുഹമ്മദാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിന്റെ വീഡിയോ ആണ് വെളിച്ചത്തു വന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സി.പി.എം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവാണ് ബോര്‍ഡ് സ്ഥാപിച്ച മുഹമ്മദ്. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന തരത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ച് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു നീക്കമെന്ന് യുഡിഎഫ് ആരോപിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസില്‍ പരാതി നല്‍കി. വ്യാജ പ്രചാരണം നടത്തി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതില്‍ പ്രതിഷേധിച്ച് വാടാനപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാന്‍ സി.പി.എം നടത്തുന്ന നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

എന്നാല്‍, ഇതേക്കുറിച്ച് മുഹമ്മദോ സിപിഎം പ്രാദേശിക ഘടകമോ പ്രതികരിച്ചിട്ടില്ല.