ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുമായി ബന്ധപ്പെട്ട 25 പേര്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്താന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക എന്‍ഐഎ കോടതി ഉത്തരവിട്ടു. ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് 2047-ഓടെ ശരീഅത്ത് നിയമപ്രകാരമുള്ള ഒരു ഇസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ‘ഗുരുതര സംശയം’ അന്വേഷണത്തില്‍ നിന്ന് ഉയരുന്നതായി കോടതി നിരീക്ഷിച്ചു.
|
അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രശാന്ത് ശര്‍മ്മയാണ് പി.എഫ്.ഐ ചെയര്മാന് ഒ.എം.എ. സലാം, വൈസ് ചെയര്മാന് ഇ.എം. അബ്ദുല്‍ റഹിമാന്‍, ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്, സ്ഥാപക ചെയര്മാന് ഇ. അബൂബക്കര്‍, സ്ഥാപക നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ (എന്‍.ഇ.സി) അംഗം പി. കോയ, എന്‍.ഇ.സി അംഗം മുഹമ്മദ് അലി ജിന്ന എന്നിവരടക്കമുള്ള ദേശീയ-സംസ്ഥാന തല നേതാക്കള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ.പി.സി) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമവും (യു.എ.പി.എ) പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ നിര്‍ദേശിച്ചത്. സംഘടനയായ പി.എഫ്.ഐയ്ക്കെതിരെയും സമാന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ജൂലൈ 10ന് ഔപചാരികമായി കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് കേസില്‍ വിചാരണ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘രേഖകളിലുള്ള തെളിവുകള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍, പി.എഫ്.ഐയുടെയും അതിന്റെ നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെയും പേരില്‍ പ്രവര്‍ത്തിച്ച പ്രതികള്‍, ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനും 2047-നോ അതിന് മുമ്പോ ശരീഅത്ത് നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കാനുമായി സായുധ സമരത്തിലൂടെ ഒരു ഏകീകൃത ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന ഗുരുതര സംശയം ഉയരുന്നു,’ കോടതി ഉത്തരവില്‍ പറയുന്നു.
ഗൂഢാലോചന വിവിധ തലങ്ങളില്‍ നടപ്പാക്കിയതായും ഓരോ പ്രതിക്കും പ്രത്യേക ചുമതലകള്‍ നല്‍കിയിരുന്നതായും കോടതി നിരീക്ഷിച്ചു. ചിലര്‍ എന്‍.ഇ.സി തലത്തില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടപ്പോള്‍ മറ്റുചിലര്‍ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍, റിക്രൂട്ട്മെന്റ്, ആയുധ പരിശീലനം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, ഐ.എസ്.ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൈകാര്യം ചെയ്തിരുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
പ്രതികള്‍ തമ്മില്‍ ‘പൊതുവായ ലക്ഷ്യബോധം’ ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമര്‍പ്പിച്ച നിരവധി യോഗങ്ങള്‍, പരിശീലന പരിപാടികള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്നിവയും കോടതി പരാമര്‍ശിച്ചു.
2018-ല്‍ പൂനെയില്‍ നടന്ന ലീഡര്‍ഷിപ്പ് എലിജിബിലിറ്റി കോഴ്സ്, 2017-ല്‍ ഔറംഗാബാദില്‍ നടന്ന എന്‍.ഇ.സി യോഗം, 2021-ല്‍ ഹൈദരാബാദിലേക്ക് നടത്തിയ അവലോകന സന്ദര്‍ശനം തുടങ്ങിയവ അന്വേഷണ ഏജന്‍സി ഉദ്ധരിച്ച പ്രധാന സംഭവങ്ങളാണ്.
ഡല്‍ഹിയിലെ ഷഹീന് ബാഗ് പ്രതിഷേധകാലത്ത് നടന്ന കൂടിക്കാഴ്ചകള്‍, തമിഴ്നാട്ടിലെ മധുരയില്‍ നടപ്പാക്കിയ മോഹല്ല കമ്മിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍, കര്‍ണാടകയിലെ ഫ്രീഡം ഹാള്‍, മിത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന യോഗങ്ങള്‍ എന്നിവയും അന്വേഷണ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
‘വിഷന്‍ 2047’ എന്ന രഹസ്യ രേഖയാണ് കേസിലെ പ്രധാന തെളിവുകളിലൊന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് ഈ രേഖയില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് പ്രോസിക്യൂഷന്റെ വാദം. നിര്‍ദിഷ്ട ഖിലാഫത്തിന്റെ ഭാവി അമീറായി പ്രതികളിലൊരാളെ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി രേഖപ്പെടുത്തി.
കുറ്റം ചുമത്തല്‍ സംബന്ധിച്ച വാദത്തിനിടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി, മുസ്ലിം യുവാക്കളെ തീവ്രവത്കരിക്കാനും ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനുമാണ് സംഘടന ശ്രമിച്ചതെന്ന് ആരോപിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ കഴിയുന്ന ഒരു ശൃംഖല സൃഷ്ടിക്കാനും പി.എഫ്.ഐ ശ്രമിച്ചിരുന്നുവെന്നും ക്ഷേമപ്രവര്‍ത്തനങ്ങളുടെ മറവില്‍ സംഘടന യഥാര്‍ഥ ലക്ഷ്യങ്ങള്‍ ഒളിപ്പിച്ചുവെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
തെളിവുകളും ആരോപണങ്ങളും പരിശോധിക്കും
പ്രതികള്‍ ഇതുവരെ കുറ്റക്കാരായി വിധിക്കപ്പെട്ടിട്ടില്ലെന്നും കുറ്റം ചുമത്തിയതുകൊണ്ട് മാത്രം അവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതായി കണക്കാക്കാനാവില്ലെന്നും നിയമപരമായി വ്യക്തമാക്കപ്പെടുന്നു. ഇന്ത്യന്‍ നിയമപ്രകാരം, വിചാരണയ്ക്കിടെ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കി പ്രോസിക്യൂഷന് തങ്ങളുടെ ആരോപണങ്ങള്‍ തെളിയിക്കേണ്ടതുണ്ട്. അതേസമയം, പ്രതികള്‍ക്ക് ആരോപണങ്ങളെ ചോദ്യം ചെയ്യാനും സ്വന്തം പ്രതിരോധ വാദങ്ങള്‍ മുന്നോട്ടുവയ്ക്കാനും അവസരമുണ്ടാകും.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാലും അന്വേഷണത്തിനിടെ ശേഖരിച്ചിട്ടുള്ളതായി പറയുന്ന വലിയ തോതിലുള്ള തെളിവുകള്‍ ഉള്ളതിനാലും ഈ കേസ് രാജ്യവ്യാപകമായി ശ്രദ്ധ നേടുമെന്ന് നിയമ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍, ഇലക്ട്രോണിക് തെളിവുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയുടെ വിശദമായ പരിശോധന വിചാരണയുടെ ഭാഗമായി നടക്കുമെന്നാണ് പ്രതീക്ഷ.
കേസില്‍ ഔപചാരികമായി കുറ്റം ചുമത്തുന്നതിനായി കോടതി ജൂലൈ 10-ന് കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. അന്നേദിവസം പ്രതികള്‍ക്കും സംഘടനയ്ക്കുമെതിരായ കുറ്റങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തും. തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും.
2022 ഏപ്രിലിലാണ് പി.എഫ്.ഐ നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പി.എഫ്.ഐയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചു. പിന്നീട് യു.എ.പി.എ ട്രൈബ്യൂണല്‍ ഈ നിരോധനം ശരിവയ്ക്കുകയും ചെയ്തു.

