04
Jul 2026
Sat
04 Jul 2026 Sat
JANA NAYAGAN MOVIE PIRACY

Jana Nayagan ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകന്‍’ തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യാജപതിപ്പിലൂടെ കണ്ടത് 1.2 കോടിയിലധികം (12 മില്യണ്‍) ആളുകളെന്ന് ചെന്നൈ പോലീസ്. ചിത്രം ഏപ്രില്‍ 9-ന് ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഇത്രയധികം ആളുകള്‍ ഇത് നിയമവിരുദ്ധമായി കണ്ടുവെന്നാണ് ചെന്നൈ പോലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് മാസങ്ങളായി റിലീസ് വൈകുന്നതിനിടയിലാണ് സിനിമയ്ക്ക് വന്‍ തിരിച്ചടിയായി ഈ വാര്‍ത്ത പുറത്തുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിത്രത്തിന്റെ പൈറസി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21 പ്രതികളില്‍ രണ്ടുപേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പോലീസ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. കേസില്‍ നാലും പതിനൊന്നും പ്രതികളായ എസ്. രജനി, ജയപ്രകാശ് എന്നിവര്‍ അന്വേഷണത്തിനിടയില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി. കുമാരപ്പന്‍ ഇവരുടെ ജാമ്യാപേക്ഷ തള്ളി.

സിനിമ ചോര്‍ന്നത് എഡിറ്റിംഗ് സ്യൂട്ടില്‍ നിന്ന്!

ഒരു ഫ്രീലാന്‍സ് ഫിലിം എഡിറ്ററായ പ്രധാന പ്രതി, സിനിമയുടെ എഡിറ്റിംഗ് സ്യൂട്ടില്‍ നിന്ന് ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. തുടര്‍ന്ന് ഇയാള്‍ തന്റെ രണ്ട് സഹോദരന്മാരുമായി ചേര്‍ന്ന് ഈ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി പൂര്‍ണ്ണരൂപത്തിലാക്കി ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് തമിഴ് റോക്കേഴ്സ് ഉള്‍പ്പെടെയുള്ള പൈറസി പ്ലാറ്റ്ഫോമുകളിലേക്ക് ചിത്രം എത്തിയത്. ഇത് തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് സിനിമ നേരിട്ടെത്താന്‍ കാരണമായി.

ALSO READ: ഇന്‍സ്റ്റഗ്രാം റീല്‍സ് വിനയായി; 10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരി കുടുങ്ങിയത് ഒരൊറ്റ വീഡിയോയിലൂടെ!

വ്യാജപതിപ്പുകള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് (KVN Productions) ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. അനധികൃത ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് നേടിയിരുന്നെങ്കിലും ചിത്രത്തിന്റെ പകര്‍പ്പ് വ്യാപകമായി പ്രചരിക്കുന്നത് തടയാനായില്ല.

റിലീസ് നീളുന്നു

പൈറസി വിവാദങ്ങള്‍ക്ക് പുറമെ സെന്‍സര്‍ ബോര്‍ഡുമായുള്ള (CBFC) തര്‍ക്കങ്ങളും സിനിമയ്ക്ക് പ്രതിസന്ധിയാകുന്നുണ്ട്. ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്കകം ചിത്രം റിലീസ് ചെയ്യുമെന്ന് കെ.വി.എന്‍ പ്രൊഡക്ഷന്‍സ് സ്ഥാപകന്‍ വെങ്കട്ട് കെ. നാരായണ നേരത്തെ അറിയിച്ചിരുന്നെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും റിലീസ് തീയതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകന്‍’ ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, പ്രിയാമണി, പൂജ ഹെഗ്‌ഡെ, നരേന്‍, ഗൗതം വാസുദേവ് മേനോന്‍, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

12 million people watched leaked Jana Nayagan before release