തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസിയുടെ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥന്‍ സിബി(50), മകള്‍ അലീന(19) എന്നിവരാണ് മരിച്ചത്.
|
സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ (17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 17കാരനായ ആദിത്യന്‍ ഭയന്ന് പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഖത്തറിലായിരുന്ന സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് വിവരം. മറ്റ് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മറ്റൊരു മകനാണ് ആത്മഹത്യാവിവരം പൊലീസില്‍ അറിയിച്ചത്.
ആദിത്യൻ പൊലീസിനെ വിളിച്ചപ്പോൾ എത്രയും വേഗം അയൽക്കാരെ അറിയിക്കാനാണ് നിർദേശിച്ചത്. ഇതനുസരിച്ച് ആദിത്യൻ അയൽവാസിയായ സുധാകരനെ ഫോൺ ചെയ്തു. അമ്മയ്ക്കു തീരെ വയ്യ എന്നാണ് പറഞ്ഞത്. സുധാകരൻ വീട്ടിൽ ചെന്നപ്പോഴാണ് ആത്മഹത്യയുടെ വിവരം അറിയുന്നത്.
കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച മകളുടെയും സിബിയുടേയും മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ്. വിഷം കഴിച്ചശേഷം സിബി കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ വിഷം കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.
ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ജീവിതം മടുത്തു, ഞങ്ങള്‍ പോകുന്നു എന്നാണ് ആത്മഹത്യാകുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു. മകള്‍ നീറ്റ് പരീക്ഷ എഴുതി അഡ്മിഷന് കാത്തിരിക്കുകയാണ്. മകന്‍ ബിഎഡിന് അഡ്മിഷന്‍ എടുക്കാന്‍ നില്‍ക്കുകയാണ്.
Expat attempts suicide with family upon returning home; two dead





