23
Jul 2026
Wed
23 Jul 2026 Wed
kottayam mass suicide

കോട്ടയം: നാലു പേരടങ്ങിയ കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ചിട്ടി നടത്തി പൊളിഞ്ഞതെന്ന് സൂചന. മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50) ഭാര്യ ജോസ്‌ന (40), മൂത്തമകള്‍ മരിയ തെരേസ തോമസ് (16) മകന്‍ അലന്‍ (12) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. കളനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോസ്‌നയും മരിയ തെരേസ തോമസുമാണ് ആദ്യം മരിച്ചത്. പിന്നാലെ ജോബിയും ചൊവ്വാഴ്ച അലനും ചികിത്സയില്‍ കഴിയവേ മരിച്ചു. ജോസ്‌ന പലരില്‍നിന്നും പണം വാങ്ങി ചിട്ടി നടത്തിയിരുന്നു. എന്നാല്‍ ചിട്ടിത്തുക നല്‍കാന്‍ കഴിയാഞ്ഞതോടെ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. മണര്‍കാടുള്ള ഒരാള്‍ക്ക് പണം നല്‍കാം എന്ന് പറഞ്ഞിരുന്ന ദിവസമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ALSO READ: ഭാര്യയെയും രണ്ടു മക്കളെയും കൊന്ന് യുവാവ് ജീവനൊടുക്കി

ശനിയാഴ്ച്ച കോതനല്ലൂര്‍ സ്വദേശിയായ ജോസ്‌നയുടെ സഹോദരന്‍ പലപ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല. സംശയം തോന്നി വൈകിട്ട് മറ്റപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നാലുപേരെയും വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.