23
Aug 2026
Sun
23 Aug 2026 Sun
Lionel Messi and Anto Augustin

തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ കോടികളുടെ നിഗൂഢ സാമ്പത്തിക ഇടപാടുകളെന്ന് വിവരങ്ങൾ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) പുറത്തുവിട്ട കണ്ടെത്തലുകൾ, ലളിതമായൊരു സ്പോൺസർഷിപ്പ് എന്നതിനപ്പുറം വലിയൊരു സാമ്പത്തിക തട്ടിപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്പോൺസറായ ആന്റോ അഗസ്റ്റിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒഴുകിയെത്തിയത് 200 കോടിയിലധികം രൂപയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെസ്സിയുടെ സന്ദർശനത്തിനായി 126 കോടി രൂപ അടച്ചുവെന്ന് അവകാശപ്പെടുന്ന അതേ സമയത്താണ് ദുരൂഹ സാഹചര്യത്തിൽ രണ്ട് പ്രമുഖ ബാഹ്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി ഈ വൻ തുക അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആകുന്നത്. എന്നാൽ അന്വേഷണ സംഘത്തെ ഞെട്ടിച്ചത് മറ്റൊരു വസ്തുതയാണ്—പണം അക്കൗണ്ടിൽ എത്തിയ നിമിഷങ്ങൾക്കകം തന്നെ അത് മറ്റൊരിടത്തേക്ക് മാറ്റപ്പെട്ടു. ഈ പണം വായ്പയായി ലഭിച്ചതാണെന്ന് സ്പോൺസർ അവകാശപ്പെടുന്നുണ്ടെങ്കിലും, അതിനെ സാധൂകരിക്കുന്ന യാതൊരുവിധ രേഖകളും നൽകാൻ ഇവർക്കായിട്ടില്ല.

ALSO READ: ‘സാമ്പത്തിക യുദ്ധത്തില്‍ യുഎസിനൊപ്പം നിന്നാല്‍ ശത്രുക്കളായി കാണും’; അയല്‍രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍

“ആരുടെയും ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ല, സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് മത്സരവും സ്റ്റേഡിയം വികസനവും നടപ്പാക്കുന്നത്” എന്നായിരുന്നു മുൻപ് ഉയർന്ന ചോദ്യങ്ങൾക്ക് സ്പോൺസർ നൽകിയ പരസ്യ മറുപടി. എന്നാൽ അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തലുകളോടെ ഈ വാദങ്ങളെല്ലാം പടമാലപോലെ തകരുകയാണ്.

വ്യാജ രേഖകൾ ചമച്ചാണോ പണം ട്രാൻസ്ഫർ ചെയ്തത്? ഇതിനു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ തന്ത്രങ്ങളുണ്ടോ? എന്നീ സംശയങ്ങളിലാണ് പോലീസ്. കോടികളുടെ ഈ സാമ്പത്തിക ഇടപാടിന്റെ യഥാർത്ഥ സ്രോതസ്സ് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ജിഎസ്ടി (GST) വകുപ്പും ഉടൻ തന്നെ സ്പോൺസർക്ക് ഔദ്യോഗികമായി നോട്ടീസ് അയക്കും. കേസിൽ എസ്‌ഐടി അന്വേഷണം വിപുലമാക്കിയതോടെ കൂടുതൽ പ്രമുഖർ കുടുങ്ങുമെന്നാണ് സൂചന.

Tags: Lionel Messi Kerala visit, Anto Augustine, Reporter TV, SIT investigation, GST notice, Messi Kerala fund controversy, Kerala Crime News, Kerala News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക