19
Aug 2026
Wed
19 Aug 2026 Wed
karuvatta murder case

ആലപ്പുഴ/ഹരിപ്പാട്: കരുവാറ്റയില്‍ വാടകവീട്ടില്‍ വയോധികനായ ശിവന്‍കുട്ടി ചെട്ടിയാര്‍ (65) കൊല്ലപ്പെട്ട സംഭവത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ പുറത്തുവന്നത് സിനിമകളെപ്പോലും വെല്ലുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍. എട്ടാം ക്ലാസുകാരിയായ 13 വയസ്സുള്ള സ്വന്തം കൊച്ചുമകള്‍ സൂത്രധാരയായ കേസില്‍, പ്രായപൂര്‍ത്തിയാകാത്ത നാല് കൗമാരക്കാരാണ് പോലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുത്തച്ഛനോടുള്ള വ്യക്തിവൈരാഗ്യവും, ഐഫോണും ബൈക്കും വാങ്ങാനുള്ള ആഗ്രഹവുമാണ് ദാരുണമായ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് വ്യക്തമാക്കി.

പകയും ആഗ്രഹങ്ങളും: ഗൂഢാലോചന ഇങ്ങനെ

karuvatta murder

മകള്‍ ശ്രീകലയുടെ ആദ്യവിവാഹത്തിലെ മകളാണ് പിടിയിലായ 13-കാരി. ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തച്ഛനായ ശിവന്‍കുട്ടി നിരന്തരം വഴക്കുപറഞ്ഞിരുന്നു. കൂടാതെ, മുത്തച്ഛന്‍ തന്നെ ‘ബാഡ് ടച്ച്’ ചെയ്തതായി പെണ്‍കുട്ടി തന്റെ കാമുകനോട് പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് മുത്തച്ഛനോട് കടുത്ത പക ഉടലെടുത്തത്.

സ്വന്തമായി ഐഫോണ്‍ വാങ്ങണമെന്ന പെണ്‍കുട്ടിയുടെ ആഗ്രഹവും, കാമുകന് പുതിയ ബൈക്ക് വേണമെന്ന ആവശ്യവും ചേര്‍ന്നപ്പോള്‍ വീട്ടിലെ പണവും സ്വര്‍ണവും കവരാന്‍ പദ്ധതിയിട്ടു. കൊല്ലത്തുനിന്നു കരുവാറ്റയിലേക്ക് താമസം മാറ്റുന്നതിനു മുന്‍പുള്ള സ്‌കൂള്‍ കാലത്താണ് പെണ്‍കുട്ടി 17-കാരനായ കാമുകനെ പരിചയപ്പെടുന്നത്. പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്നവരും പഠനം നിര്‍ത്തിയവരുമായ മൂന്ന് ആണ്‍കുട്ടികളെ കാമുകന്‍ പദ്ധതിയിലേക്ക് കൂട്ടുപിടിക്കുകയായിരുന്നു.

‘സ്പൈഡര്‍’ മോഡല്‍ കൊലപാതക പ്ലാന്‍

spyder movie

2017-ല്‍ പുറത്തിറങ്ങിയ ‘സ്പൈഡര്‍’ എന്ന തമിഴ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊലപാതകത്തിന്റെ ആദ്യ പ്ലാന്‍ തയ്യാറാക്കിയത്. വീടിന്റെ മേല്‍ക്കൂരയിലെ ഓടു പൊളിച്ച്, മുകളില്‍ നിന്ന് വലിയ കല്ല് തലയിലിട്ട് ശിവന്‍കുട്ടിയെ കൊലപ്പെടുത്താനായിരുന്നു തീരുമാനം. വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് പെണ്‍കുട്ടി കാമുകനെ ഉറപ്പുവരുത്തുകയും ചെയ്തു.

ശനിയാഴ്ച രാത്രി ഒന്‍പതരയോടെ സ്ഥലത്തെത്തിയ പ്രതികള്‍ പുരപ്പുറത്തു കയറി ഓടിളക്കി നോക്കിയെങ്കിലും, ഓടിട്ട വീടിന്റെ മച്ച് (Ceiling) തടസ്സമായി. ഇതോടെ പ്ലാന്‍ എ പാളി.

ശൗചാലയം വഴി അകത്തേക്ക്; കൃത്യം നടത്തിയത് ‘സീറോ സൈസ്’ കൗമാരക്കാര്‍

മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരായിരുന്നു മൂന്ന് പ്രതികളും. ശൗചാലയത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് ഉയര്‍ത്തി, വായുദ്വാരത്തിലൂടെ (Ventilator) പ്രതികള്‍ അനായാസം അകത്തുകടന്നു. തുടര്‍ന്ന് ശിവന്‍കുട്ടിയെ കീഴ്പ്പെടുത്തി കിടക്കവിരിയും വസ്ത്രങ്ങളും ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

video call

കൊലപാതകം നടക്കുമ്പോള്‍ പെണ്‍കുട്ടി അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വീഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് തത്സമയം കാണിച്ചുകൊടുത്തു. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും കവര്‍ന്ന ശേഷം, പോലീസ് നായ്ക്കള്‍ മണംപിടിക്കാതിരിക്കാന്‍ വീടൊട്ടാകെ മുളകുപൊടിയും, ശൗചാലയത്തില്‍ രാസവസ്തുവും തളിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

പരീക്ഷയെഴുതാന്‍ പോയ കൊച്ചുമകള്‍; സംശയം ഉണര്‍ത്തിയ പെരുമാറ്റം

തൊട്ടടുത്ത ദിവസം രാവിലെ, വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും മുത്തച്ഛനെ കാണാനില്ലെന്നും പറഞ്ഞ് പെണ്‍കുട്ടി നാടകം കളിച്ചു. അയല്‍ക്കാരെ കൂട്ടി വാതില്‍ തുറന്നപ്പോള്‍ കണ്ടത് വിവസ്ത്രനായി കൈകാലുകള്‍ ബന്ധിച്ച നിലയിലുള്ള ശിവന്‍കുട്ടിയുടെ മൃതദേഹമാണ്.

എന്നാല്‍, ഭയാനകമായ ഈ കാഴ്ച കണ്ടിട്ടും 13-കാരിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, തനിക്ക് പരീക്ഷയുണ്ടെന്നും സ്‌കൂളില്‍ പോകണമെന്നും വാശിപിടിച്ചു. വീടിന്റെ മറ്റു മുറികള്‍ അലങ്കോലപ്പെട്ടിരുന്നെങ്കിലും പെണ്‍കുട്ടിയുടെ മുറിയില്‍ മാത്രം യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഈ വൈരുധ്യങ്ങളാണ് പോലീസിന് സംശയമുണ്ടാക്കിയത്.

മായ്ക്കാത്ത ചാറ്റുകള്‍; പോലീസിനെ കബളിപ്പിക്കാനും ശ്രമം

പിടി വീഴില്ലെന്ന അമിത ആത്മവിശ്വാസം കാരണം ഫോണിലെ ചാറ്റുകളോ കോള്‍ റെക്കോര്‍ഡുകളോ പെണ്‍കുട്ടി മായ്ച്ചിരുന്നില്ല. വീടിന്റെ ഗൂഗിള്‍ ലൊക്കേഷന്‍ അയച്ചു കൊടുത്തതും, കൊലപാതക സമയത്തെ റണ്ണിംഗ് കമന്ററികളും ഫോണില്‍ വ്യക്തമായിരുന്നു. ചോദ്യം ചെയ്യലില്‍ പോലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തതോടെ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു.

കവര്‍ന്ന സ്വര്‍ണ്ണമാല, മോതിരം, താലി എന്നിവയില്‍ ഒരു മോതിരം കൊല്ലത്തെ ജ്വല്ലറിയില്‍ 16,000 രൂപയ്ക്ക് പ്രതികള്‍ വിറ്റിരുന്നു. പോലീസിനെ കബളിപ്പിക്കാന്‍ സമാനമായ മുക്കുപണ്ടം കാണിച്ചെങ്കിലും ശക്തമായ ചോദ്യം ചെയ്യലില്‍ പണം കണ്ടെടുക്കുകയായിരുന്നു.

നിലവില്‍ ഹരിപ്പാട് പോലീസിന്റെ കസ്റ്റഡിയിലുള്ള നാല് കൗമാരക്കാര്‍ക്കെതിരെയും അന്വേഷണം പൂര്‍ത്തിയായി വരികയാണ്. കൃത്യത്തിന് പിന്നില്‍ മുതിര്‍ന്ന മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags: Karuvatta Murder Case, Alappuzha Crime News, Haripad Police, Shivankutty Murder, Kerala Crime News, Crime Thriller Malayalam, Alappuzha News, Crime News Updates

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക