കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെ യുപി മന്ത്രി കോടതിയിൽ നിന്നു മുങ്ങി. ഉത്തർപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ രാകേഷ് സചൻ ആണ് കോടതിയിൽ നിന്നു കടന്നത്. ഇതോടെ മന്ത്രിക്കു വേണ്ടി കാൺപൂർ പൊലീസ് തിരച്ചിൽ തുടങ്ങി. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് കാൺപൂർ പൊലീസ് കമ്മീഷണർ ബി പി ജോഗ്ദന്ത് അറിയിച്ചു.
|
അതേസമയം തനിക്ക് അന്നേദിവസം മറ്റ് പരിപാടികളിൽ പങ്കെടുക്കാനുണ്ടായിരുന്നുവെന്നും അതിനാലാണ് കോടതിയിൽ നിന്നു പോയതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രി കോടതിയിൽ നിന്നു കടന്നെങ്കിലും നിരവധി പാർട്ടി പരിപാടികളിൽ സംബന്ധിക്കുകയും ഇതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്യുന്നുമുണ്ട്. ആയുധനിയമപ്രകാരമെടുത്ത കേസിലാണ് രാകേഷ് സചൻ കുറ്റക്കാരനാണെന്ന് കാൺപൂർ കോടതി വിധിച്ചത്.
അതേസമയം പ്രതിപക്ഷനേതാവിൽ നിന്നാണ് ഇത്തരമൊരു പ്രവൃത്തിയുണ്ടായതെങ്കിൽ സർക്കാർ ബുൾഡോസർ പ്രയോഗിച്ചേനെയെന്ന് സമാജ് വാദി പാർട്ടി പരിഹസിച്ചു.



