സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്രസിൽ പോയ മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം നൽകി. മുഹമ്മദ് ആലമിന് ജാമ്യം ലഭിച്ച വിവരം അദ്ദേഹത്തിന്റെ അഭിഭാഷകൻ സൈഫാൻ ആണ് അറിയിച്ചതെന്ന് മാധ്യമപ്രവർത്തകനായ സഫർ ആഫാഖ് ട്വീറ്റ് ചെയ്തു.
|
ഹാഥ്രസിൽ കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകവെ യുപി പൊലീസ് പിടികൂടുകയും യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയും ചെയ്യുന്ന ടാക്സി ഡ്രൈവറാണ് മുഹമ്മദ് ആലം. സിദ്ദീഖ് കാപ്പന് കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു.
ഡൽഹിയിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് സിദ്ദീഖ് കാപ്പൻ ഹാഥ്രസിലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് വാർത്ത തയ്യാറാക്കാൻ പോയത്. യാത്രാമധ്യേ യുപി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവർക്കെതിരേ പിന്നീട് ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ജയിലിൽ അടച്ചത്.
പ്രമേഹമടക്കമുള്ള രോഗങ്ങൾ കൊണ്ട് വലയുന്ന സിദ്ദീഖ് കാപ്പൻ ജാമ്യത്തിന് വേണ്ടി നിരവധി തവണ ശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. രോഗക്കിടക്കയിലായിരുന്ന ഉമ്മയെ കാണാനായി സുപ്രിംകോടതിയുടെ ഇടപെടില്‍ സിദ്ദീഖ് കാപ്പൻ മുമ്പ് അഞ്ചുദിവസത്തേക്ക് നാട്ടിലെത്തിയിരുന്നു.



