|
ന്യൂഡൽഹി: തുടർ ഓഹരി വിൽപ്പന(എഫ്.പി.ഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദം അവസാനിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നിക്ഷേപകർക്ക് പണം തിരികെനൽകാൻ തീരുമാനിച്ചു. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികൾക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് എഫ്പിഒ റദ്ദാക്കുകയാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചത്. നിക്ഷേപകരുടെ താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
ജനുവരി 24 ന് പുറത്തുവന്ന യു.എസ് സാമ്പത്തിക ഗവേഷണസ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന് വലിയ ഇടിവാണ് സംഭവിച്ചത്. 4.55 കോടി ഓഹരികളാണ് എഫ്പിഒയിൽ വിറ്റഴിക്കുന്നതിന് വേണ്ടി ലക്ഷ്യമിട്ടിരുന്നത്. ഓഹരി വില എഫ്പിഒ പ്രൈസ് ബാൻഡിന് താഴെയെത്തിയതിനാൽ റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ഇവയിൽ 11% മാത്രമാണ് നിക്ഷേപകരെത്തിയത്. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടതോട് കൂടി അദാനി ലോകത്തിലെ ധനികരുടെ ആദ്യത്തെ പത്തിൽ നിന്നും പിന്തള്ളപ്പെട്ടു. കുറഞ്ഞ ദിവസത്തിനുള്ളിൽ 72 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തിയിൽ ഇടിവുണ്ടായത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് 134.2 ബില്യൺ ഡോളറായിരുന്നു അദാനിയുടെ ആസ്തി.



