കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്നും പ്രതിഭാഗം തെറ്റായ വിവരം നൽകിയതോടെയാണ് നേരത്തെ സ്റ്റേ അനുവദിച്ചതെന്നും പരാതിക്കാരി അറിയിച്ചു. ഇതോടെയാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്. വിഷയം ഗൗരവതരമെന്ന് കോടതി വ്യക്തമാക്കി.
|
കൈക്കൂലി കേസിൽ ആരോപണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി യുവതി നല്കിയ കേസ് ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു.
എന്നാൽ പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് സൈബി ജോസ് നൽകിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റേ റദ്ദാക്കിയത്. സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന് ഫ്ലാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ കുടുംബവും നിര്‍ണമായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞേ മതിയാകൂ എന്നും കോടതി നിര്‍ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദേശം നൽകി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം.
അതേസമയം ഹരജി പരിഗണിക്കുന്നതിന് 17ലേക്ക് മാറ്റി. കക്ഷി അയച്ച മെയിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും വ്യാജരേഖ ചമച്ചിട്ടില്ല, സ്റ്റേ നീക്കുക മാത്രമാണ് കോടതി ചെയ്തതെന്നും സൈബി ജോസ് കിടങ്ങൂർ അവകാശപ്പെട്ടു.



