പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
|
ഈ മാസം ആറിനാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അനിതയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ എത്തുന്നതിനു മുമ്പു തന്നെ മരിച്ചു.
സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ കുടുംബം രംഗത്തെത്തി. ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മതിയായ ചികിത്സ നൽകിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അതേസമയം, സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.



