22
Feb 2023
Wed
22 Feb 2023 Wed

മലപ്പുറം: സമസ്ത ഉയര്‍ത്തിയ കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി രാജിവെച്ചു. രാജിക്കത്ത് സിഐസി പ്രസിഡന്റ് കൂടിയായ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഹക്കീം ഫൈസി കൈമാറി. എന്നാല്‍, രാജിവച്ചിട്ടില്ലെന്നും ഇന്ന് വൈകീട്ട് സാദിഖലിതങ്ങളെ കണ്ട ശേഷമേ രാജിവക്കൂവെന്നുമാണ് ഫൈസി രാവിലെ ഒരു ചാനലിനോട് പറഞ്ഞത്. അതേസമയം, വിശദമായ രാജിക്കത്ത് തങ്ങള്‍ക്ക് കൈമാറിയതായാണ് സമസ്ത വൃത്തങ്ങള്‍ പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘടനാവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍നിന്ന് ഹക്കീം ഫൈസിയെ പുറത്താക്കിയിരുന്നു. ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി, യുവജന വിഭാഗം കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനം ലംഘിച്ച് യുവജന വിഭാഗമായ എസ് .വൈ.എസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങള്‍ കഴിഞ്ഞദിവസം ഹക്കീം ഫൈസിക്കൊപ്പം വേദി പങ്കിട്ടത് സമസ്തയെ ചൊടിപ്പിച്ചിരുന്നു.

അത് സമസ്തയില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കി. സമസ്ത നേതാക്കളുടെ കടുത്ത അമര്‍ഷം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഹക്കീം ഫൈസി രാത്രി പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നും പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്.