|
മാഡ്രിഡ്: സീസണിലെ അവസാന എൽക്ലാസിക്കോയിൽ റയൽമാഡ്രിഡിന് പരാജയം. എഡർ മിലിറ്റാവോയുടെ സെൽഫ്‌ഗോളിലാണ് ഏകപക്ഷീയമായ ഒരൊറ്റഗോളിന് ബാഴ്‌സ വിജയിച്ചത്. കളിയുടെ 26 ാം മിനിറ്റിൽ റയൽതാരം മിലിറ്റാവോയുടെ പിഴവ് ബാഴ്‌സയ്ക്ക് ഗുണകരമായി മാറുകയായിരുന്നു. റയലിന്റെ മൈതാനത്തായിരുന്നു ആദ്യപാദ മത്സരം.
തുടർച്ചയായി രണ്ടു പരാജയങ്ങൾക്കും സൂപ്പർതാരങ്ങളുടെ പരുക്കിന്റെയും സാഹചര്യത്തിലാണ് ബാഴ്‌സിലോണ കളിക്കാനിറങ്ങിയത്. റോബർട്ട് ലെവൻഡോവ്‌സ്‌ക്കി, മദ്ധ്യനിരക്കാരൻ പെഡ്രി, വിംഗർ ഉസ്മാനേ ഡെംബലേ എന്നിവരെ കൂടാതെയാണ് ബാഴ്‌സ ഇറങ്ങിയത്.
ഒരാഴ്ചയ്ക്ക് മുമ്പാണ് യൂറോപ്പാലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ബാഴ്‌സിലോണ പരാജയപ്പെട്ടത്. തൊട്ടുപിന്നാലെ സ്പാനിഷ് ലാലിഗയിൽ ഏറ്റവും താഴെയുള്ള അൽമേയ്‌രയോടും തോൽവി ഏറ്റുവാങ്ങിയിരുന്നു. കോപ്പാ ഡെൽറേയിലെ രണ്ടാം പാദമത്സരം സ്വന്തം മൈതാനമായ ക്യാമ്പ് ന്യൂവിലാണെന്നത് അവർക്ക് കുടുതൽ സാധ്യതയായി മാറുന്നുണ്ട്.
അതേസമയം, ഇന്നലത്തെ മത്സരത്തോടെ ഏറ്റവും കൂടുതൽ എൽക്ലാസ്സികോ മത്സരം കളിച്ചയാൾ എന്ന റെക്കോഡിൽ ബാഴ്‌സയുടെ സെർജിയോ ബുസ്‌ക്കറ്റ്‌സ് മുന്നിലെത്തി. 46 ാം മത്സരമാണ് ബുസ്‌ക്കറ്റ്‌സ് കളിച്ചത്. ബാഴ്‌സിലോണയുടെ മുൻ താരം മെസ്സിയേയും റയൽമാഡ്രിന്റെ മുൻ പ്രതിരോധതാരം സെർജിയോ റാമോസിനെയുമാണ് ബുസ്‌ക്കെറ്റ്‌സ് പിന്നിലാക്കിയത്.


