|
ന്യൂഡൽഹി: 1984ലെ ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരകൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. 1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് നഷ്ടപരിഹാരമായി ദുരന്തത്തിന് ഉത്തരവാദികളായ യൂനിയൻ കാർബൈഡ് കമ്പനി അനുവദിച്ചത്. എന്നാൽ, 7844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.2010ലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചത്. യൂനിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസായിരുന്നു എതിർകക്ഷി. പരിസ്ഥിതിക്ക് ഉൾപ്പടെ വലിയ ആഘാതം സൃഷ്ടിച്ച ദുരന്തത്തിൽ നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്നായിരുന്നു സർക്കാർ നിലപാട്.
മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്ത ദുരന്തത്തിന്റെ ഇരകൾക്ക്, ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 1989ലെ കരാറിന് പുറമെ ഇരകൾക്ക് അധിക പണം നൽകില്ലെന്ന് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ കോടതിയെ അറിയിച്ചു.





