മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് ഇ-മെയിലിൽ ഗുണ്ടാസംഘത്തിന്റെ വധഭീഷണി. ലോറൻസ് ബിഷ്‌ണോയിയുടെ സഹായി ഗോൾഡി ഭായ് എന്ന ഗോൾഡി ബ്രാർ ആണ് ബിഷ്ണോയ്ക്ക് വേണ്ടി മെയിൽ ലഭിച്ചത്. നടന്റെ അസിസ്റ്റന്റിന്റെ മെയിലിൽ ആണ് സന്ദേശം എത്തിയത്. ബിഷ്ണോയിയുടെ ജീവിത ലക്ഷ്യം സൽമാനെ കൊല്ലുകയാണെന്ന് സന്ദേശത്തിൽ ആവർത്തിക്കുന്നു.
|
സംഭവത്തിൽ പൊലീസിൽ പരാതി നൽകി. നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാൽക്കർ ആണ് ഭീഷണി സന്ദേശത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ ഗുണ്ടാസംഘ തലവൻ ബിഷ്‌ണോയി, സഹായി ബ്രാർ, മെയിൽ അയച്ച രോഹിത് ഗാർഗ് എന്നിവർക്കെതിരെ ബാന്ദ്ര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അടുത്തിടെ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ലോറൻസ് ബിഷ്‌ണോയി സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ താനുൾപ്പെടെയുള്ള ബിഷ്‌ണോയി സമുദായത്തിന് സൽമാനോട് കടുത്ത ദേഷ്യമാണ് എന്നാണ് ലോറൻസ് അഭിമുഖത്തിൽ പറഞ്ഞത്.
തങ്ങളുടെ ക്ഷേത്രങ്ങൾ സന്ദർശിച്ച് സൽമാൻ മാപ്പു പറഞ്ഞില്ലെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി. തന്നെ വെറുതെ വിടാൻ സൽമാൻ ലോറൻസിന് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ പണമല്ല വേണ്ടതെന്നും ലോറൻസ് അഭിമുഖത്തിൽ അവകാശപ്പെട്ടു.





