തിരുവനന്തപുരം: കേരളത്തിനായി കേന്ദ്രസർക്കാർ വന്ദേഭാരത് എക്സ്പ്രസ് അനുവദിച്ച പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതിയെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി രംഗത്ത്. ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകൾ വന്ദേഭാരത് ട്രെയിൻ വന്നതോടെ തുലഞ്ഞെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അതാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഐശ്വര്യം. ബാക്കി കാര്യങ്ങൾ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്ത് പറഞ്ഞു.
|
‘ജനങ്ങളുടെ നെഞ്ചത്തടിച്ചു കയറ്റിയ കുറേ മഞ്ഞക്കല്ലുകളങ്ങ് തുലഞ്ഞു. അതു തന്നെയാണ് ഏറ്റവും വലിയൊരു ഐശ്വര്യം. അത്രേയുള്ളൂ’ – ഇതായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം
കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകൾ ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. പാലക്കാടെത്തിയ വന്ദേഭാരത് റേക്കുകൾക്ക് ബിജെപി പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. കേരളത്തിന് പ്രധാനമന്ത്രിയുടെ വിഷുകൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. വന്ദേ ഭാരത് സർവീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.





