01
Apr 2023
Tue
01 Apr 2023 Tue

ബംഗളൂരു: നിയമസഭ തെരഞ്ഞടുപ്പ് നടക്കുന്ന കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷയേകി വീണ്ടും സർവേ. കോൺഗ്രസ് 131 സീറ്റുകൾ വരെ നേടി മികച്ച ജയം നേടിയേക്കുമെന്ന് ‘ലോക് പോൾ’ പ്രീ പോൾ സർവേ പറയുന്നു. ഫെബ്രുവരി മാസത്തിൽ ലോക് പോൾ നടത്തിയ സർവേയിൽ നിന്ന് മാർച്ചിലെത്തിയപ്പോഴേക്ക് കോൺഗ്രസിന് സീറ്റുകൾ കൂടുകയും ബിജെയുടേതിൽ കുറവുണ്ടാവുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആകെ 224 സീറ്റുകളാണ് കർണാടക നിയമസഭയിലുള്ളത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇതിൽ കോൺഗ്രസിന് 128 മുതൽ 131 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലുള്ളത്. 42 മുതൽ 45 ശതമാനം വരെ വോട്ടും ലഭിക്കും. ഇതേ സമയം ബിജെപിക്ക് 66 മുതൽ 69 വരെ സീറ്റുകളും ലഭിക്കുമ്പോൾ ജെഡിഎസിന് 21 മുതൽ 25 വരെയും സീറ്റുകളും നേടാൻ കഴിയുമെന്നും സർവേ പറയുന്നു. എല്ലാ മണ്ഡലങ്ങളിൽനിന്നുമായി 65,000 പേരുമായി സംസാരിച്ചാണ് സർവേ തയാറാക്കിയതെന്നാണ് അവകാശവാദം.

മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് എത്തിയ അതേ സാഹചര്യത്തിലാണ് പ്രീ പോൾ സർവേകൾ കോൺഗ്രസിന് സാധ്യതകൾ പ്രവചിക്കുന്നത്.

2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിരവധി കാലുമാറ്റങ്ങളും ഉപതെരഞ്ഞെടുപ്പുകളും കണ്ട സംസ്ഥാനമാണ് കർണാടക. 2018 മെയ് മാസത്തിലാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.