ആലപ്പുഴ: ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് കാറോടിച്ചയാൾക്ക് പോലീസിന്റെ പിഴ. ആലപ്പുഴ പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പൊലീസ് തെറ്റായി പിഴയിട്ടത്. സുജിത്തിന്റെ കാറിന്റെ അതേ നമ്പറിലുള്ള ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ രണ്ടുപേർ സഞ്ചരിക്കുന്നതിന്റെ ക്യാമറ ചിത്രം നൽകിയാണ് നോട്ടിസ്. തനിക്ക് ഇതേ നമ്പരിൽ കാർ മാത്രമേയുള്ളൂവെന്ന രേഖകൾ ഹാജരാക്കിയിട്ടും പൊലീസും മോട്ടർവാഹന വകുപ്പും നടപടിയെടുക്കുന്നില്ലെന്ന് സുജിത്ത് പറയുന്നു. പിഴയടക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണയാണ് നോട്ടീസ് നൽകിയത്.
|
2022 ഡിസംബർ 26നാണ് ആലപ്പുഴ ട്രാഫിക് പൊലീസിന്റെ ആദ്യ നോട്ടിസ് ലഭിക്കുന്നത്. തന്റെ പിഴവാണെന്ന് കരുതി 500 രൂപ പിഴയടച്ചു. പിന്നീട് നോട്ടിസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഹെൽമറ്റ് ഇല്ലാത്തതിനാണ് പിഴയെന്ന് മനസ്സിലായത്. ഉടൻ പൊലീസിൽ പരാതി നൽകി. തനിക്ക് ആ നമ്പറിൽ കാർ മാത്രമേയുള്ളൂ, ബൈക്കില്ല. ഇപ്പോൾ ആലുവ റൂറൽ കൺട്രോൾ റൂമിൽനിന്ന് പിഴ നോട്ടിസ് വന്നിരിക്കുകയാണ്. മോട്ടർ വാഹനവകുപ്പിൽ പരാതിപ്പെട്ടെങ്കിലും അവർ കൈമലർത്തിയെന്നാണ് സുജിത്ത് പറയുന്നത്.





