ലഖ്നൗ: ഉത്തർപ്രദേശിലെ 12ാം ക്ലാസ് സംസ്കൃതം പരീക്ഷയിൽ ഒന്നാമതെത്തി മുസ്ലിം വിദ്യാർഥി. യുപിയിലെ ചന്ദൗലി ജില്ലയിലെ കർഷകത്തൊഴിലാളിയായ സലാഹുദ്ദീന്റെ മകൻ മുഹമ്മദ് ഇർഫാനാണ് ഉന്നത വിജയം നേടിയത്. 82.71% മാർക്ക് നേടിയ ഇർഫാൻ 13,738 വിദ്യാർഥികളെ പിന്നിലാക്കിയാണ് ഇർഫാൻ ഈ നേട്ടം കരസ്ഥമാക്കിയത്.
|
ഇവിടുത്തെ സമ്പൂർണാനന്ദ് സംസ്കൃത സ്കൂളിലാണ് ഇർഫാൻ പഠിക്കുന്നത്. സംസ്കൃത ഭാഷയും സാഹിത്യവും സംസ്ഥാനത്ത് നിർബന്ധിത പാഠ്യവിഷയങ്ങളാണ്. 10, 12 ക്ലാസുകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 വിദ്യാർഥികളിൽ ഏക മുസ്ലിമാണ് മുഹമ്മദ് ഇർഫാൻ. സംസ്കൃത അധ്യാപകനാവുകയാണ് തന്നെ സ്വപ്നമെന്ന് ഇർഫാൻ പറഞ്ഞു.
ഫീസ് താങ്ങാൻ കഴിയുന്ന ഏക സ്കൂളായതിനാലാണ് സമ്പൂർണാനന്ദ് സംസ്കൃത സ്കൂളിൽ മകനെ ചേർത്തതെന്ന് പിതാവ് സലാഹുദ്ദീൻ പറഞ്ഞു. പഠനത്തിൽ ഇർഫാൻ എപ്പോഴും മിടുക്കനായിരുന്നുവെന്നും സ്കൂളിലെ ആദ്യ ദിവസം മുതൽ സംസ്കൃത ഭാഷയിൽ അതീവ താൽപാര്യമുണ്ടായിരുന്നുവെന്നും പിതാവ് വിശദമാക്കി.





